വെടിയേറ്റ് കൊല്ലപ്പെട്ട എഎസ്ഐയുടെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ച് തമിഴ്‍നാട് സര്‍ക്കാര്‍
വെടിവച്ചും കുത്തിയുമാണ് എഎസ്ഐ വിൽസനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് . മൂന്നു വെടിയുണ്ടകള്‍ നെഞ്ചിലും ഒരെണ്ണം വയറിലും തുളച്ചുകയറി.
ചെന്നൈ: കളിയിക്കാവിള വെടിയേറ്റ് കൊല്ലപ്പെട്ട എഎസ്ഐ വിൽസന്‍റെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം നല്‍കും. തമിഴ്‍നാട് സര്‍ക്കാരാണ് ധനസഹായം പ്രഖ്യാപിച്ചത്. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. വെടിവച്ചും കുത്തിയുമാണ് എഎസ്ഐ വിൽസനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് . മൂന്നു വെടിയുണ്ടകള്‍ നെഞ്ചിലും ഒരെണ്ണം വയറിലും തുളച്ചുകയറി. വ്യക്തമായ ആസൂത്രണത്തോടോയാണ് പ്രതികള്‍ എഎസ്ഐയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം .
ആളൊഴിഞ്ഞൊരു സ്ഥലവും രക്ഷപ്പെടാനുള്ള സാഹചര്യങ്ങളും കണക്കിലെടുത്താണ് ചെക്ക് പോസ്റ്റിൽ എഎസ്ഐയെ ആക്രമിച്ചതെന്നാണ് കണ്ടെത്തൽ . തീവ്രവാദം ബന്ധം സംശയിച്ച് പ്രതികളുമായി ബന്ധമുള്ളവരെ നേരത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്‍റെ പ്രതികാരം തീര്‍ക്കാനാണ് കൊലപാതകമെന്നാണ് സംശയം. പ്രതികളുമായി നേരിട്ട് ബന്ധമുള്ള മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .
ഷമീമും തൗഫീക്കും പ്രതികളായ കൊലാപതക കേസുകളിലെ കൂട്ടുപ്രതികളെയും സഹതടവുകാരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അബ്ദുൽ ഷമീം, തഫീക്ക് എന്നിവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പൊലീസ് ഇറക്കിയിട്ടുണ്ട്. പ്രതികളെ സഹായിച്ചെന്ന് സംശയിക്കുന്ന കളിയിക്കാവിള സ്വദേശിയുടെ വിതുരയിലെ ഭാര്യവീട്ടിലും പൊലീസ് പരിശോധന നടത്തി.