കർണാടകയിലെ ചിത്രദുർഗയിൽ ഒമ്പതു വയസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതില്‍ നടപടി. വിദ്യാർത്ഥിയെ മർദിച്ച പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്
മൈസൂരു: കർണാടകയിലെ ചിത്രദുർഗയിൽ ഒമ്പതു വയസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതില്‍ നടപടി. വിദ്യാർത്ഥിയെ മർദിച്ച പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്. വീരേഷ് ഹിരാമത്ത് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രധാന അധ്യാപകൻ മർദിച്ചതിന് പിന്നാലെ ഒമ്പത് വയസ്സുകാരൻ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. സമയത്ത് ചിലർ കണ്ടതിനാൽ കുട്ടിയെ രക്ഷപ്പെടുത്താനായി. എന്നാല്‍ ഇക്കാര്യത്തിൽ പരാതി നൽകാൻ രക്ഷിതാക്കൾ തയ്യാറായില്ലെന്നാണ് മാനേജ്മെന്‍റ് അറിയിച്ചത്. പരാതിയില്ലെന്ന് പറഞ്ഞതിനാൽ പൊലീസിൽ അറിയിച്ചില്ലെന്നും വീഡിയോ പുറത്തുവന്നതോടെ പരാതി നൽകിയെന്നും മാനേജ്മെന്റ് അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്കൂളിന്റെ അംഗീകാരം റദ്ദാക്കാനും സാധ്യതയുണ്ട്.
നായ്ക്കനഹട്ടി സംസ്കൃത വേദവിദ്യാലയത്തിലെ പ്രധാന അധ്യാപകനാണ് മുത്തശ്ശിയെ ഫോണിൽ വിളിച്ചതിന്റെ പേരിൽ കുട്ടിയെ നിലത്തിട്ട് ചവിട്ടിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രധാന അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീരേഷ് ഹിരാമത്ത് എന്ന അധ്യാപകൻ കുട്ടിയെ നിലത്തിട്ട് ക്രൂരമായി ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്തിന് വിളിച്ചു? ആരോട് ചോദിച്ചു വിളിച്ചു എന്നീ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു ക്രൂര മർദനം. ചവിട്ടേറ്റ് കുട്ടി ദയനീയമായി നിലവിളിക്കുമ്പോഴും അട്ടഹാസം മുഴക്കിയായിരുന്നു മർദനം.
വിഡിയോ പുറത്തുവന്നതോടെ ക്ഷേത്രം ട്രസ്റ്റി ഗംഗാധരപ്പ, പ്രധാന അധ്യാപകനെതിരെ നായ്ക്കനഹട്ടി പൊലീസിൽ പരാതി നൽകി. പിന്നാലെ പ്രതി ഒളിവില്‍ പോവുകയും ചെയ്തിരുന്നു. അതേസമയം ക്ഷേത്രം ട്രസ്റ്റിയുടെ നടപടിയിൽ പ്രദേശത്തുകാർ സംതൃപ്തരല്ല. ഈ വിദ്യാലയം ഇനി പ്രവർത്തിക്കേണ്ട എന്ന നിലപാടിലാണ് നാട്ടുകാർ. സ്കൂൾ ഓഫീസിലേക്ക് സംഘടിച്ചെത്തിയ നാട്ടുകാർ ട്രസ്റ്റിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ചിത്രദുർഗ ജില്ലയിൽ ഗുരു തിപ്പെ രുദ്രസ്വാമി ക്ഷേത്രത്തിന് കീഴിൽ റസിഡൻഷ്യൽ സ്കൂളായി പ്രവർത്തിക്കുന്ന ഇവിടെ ആദ്യ ഘട്ടത്തിൽ മുപ്പതോളം കുട്ടികളുണ്ടായിരുന്നു. പ്രധാന അധ്യാപകന്റെ ക്രൂരത ഭയന്ന് പലരും സ്ഥലംവിട്ടു. ഇപ്പോൾ പത്തിൽ താഴെ കുട്ടികൾ മാത്രമാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. പ്രധാനാധ്യാപാകൻ തങ്ങളെയും ഭീഷണിപ്പെടുത്താറുണ്ടെന്ന് മറ്റ് കുട്ടികൾ പറയുന്നു.



