തെലങ്കാന മുഖ്യമന്ത്രിയും ബി ആ‌ർ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണെന്നാണ് വിവരം

ഹൈദരാബാദ്: തെലങ്കാനയിലെ ആദ്യ ഫല സൂചനകളിൽ കോൺഗ്രസ് ബഹുദൂരം മുന്നിൽ. ആദ്യം തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയർത്തിയിട്ടുണ്ട്. നിലവിൽ 70 സീറ്റിലാണ് കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്. വോട്ടെണ്ണലിന്‍റെ ആദ്യ ഒരുമണിക്കൂർ പിന്നിടുമ്പോൾ ബി ആർ എസ് 37 സീറ്റുകളിലാണ് ലീഡ് നേടിയിരിക്കുന്നത്. ഒവൈസിയുടെ എ ഐ എം എം പാർട്ടിയാകട്ടെ 6 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. ബി ജെ പി 6 സീറ്റിലും ഇവിടെ മുന്നേറുന്നുണ്ട്. ആദ്യ ഫല സൂചനകൾ പ്രകാരം തെലങ്കാന മുഖ്യമന്ത്രിയും ബി ആ‌ർ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണെന്നാണ് വിവരം. പി സി സി അധ്യക്ഷൻ രേവന്ത് റെഡ്ഡി ഒരു സീറ്റിൽ മുന്നിലാണെന്നും ഒരു സീറ്റിൽ പിന്നിലാണെന്നും വിവരമുണ്ട്. വരും മണിക്കൂറിൽ സംസ്ഥാന തെര‍ഞ്ഞെടുപ്പിന്‍റെ ചിത്രം വ്യക്തമാകും.

നാല് സംസ്ഥാനങ്ങളിൽ മുന്നിലാര്, തത്സമയ വിവരങ്ങൾ അറിയാം

അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലേറുമെന്നാണ് പാർട്ടി നിരീക്ഷകനായി തെലങ്കാനയിലെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറയുന്നത്. ഒരു കോണ്‍ഗ്രസ് നേതാവിനെയും വിലക്കെടുക്കാൻ ബി ജെ പിക്ക് കഴിയില്ലെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. തെലങ്കാനയില്‍ ബി ആര്‍ എസിനെയും മധ്യപ്രദേശില്‍ ബി ജെ പിയെയും തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിസോർട്ട് രാഷ്ട്രീയത്തെ കുറിച്ച് വരുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ഡി കെ പറഞ്ഞു. ഇതെല്ലാം കിംവദന്തിയാണ്. തങ്ങളുടെ എല്ലാ എം‌എൽ‌എമാരും വിശ്വസ്തരാണെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പുണ്ട്. അവർ 'ഓപ്പറേഷൻ ലോട്ടസ്' എന്താണെന്ന് കണ്ടതാണ്. അത് നടക്കാന്‍ പോകുന്നില്ല. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം