സാക്ഷിയെ പരാതി പിൻവലിക്കാൻ ഉദ്യോഗസ്ഥൻ നിർബന്ധിച്ചു എന്നാണ് പരാതി

ബം​ഗളൂരു: ധർമ്മസ്ഥല കേസിൽ എസ്ഐടി സംഘത്തിലെ ഉദ്യോഗസ്ഥനായ മഞ്ജുനാഥ ഗൗഡയ്ക്കെതിരെയുള്ള ഗുരുതര ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് എസ്ഐടിയിലെ മുതിർന്ന ഉദ്യോഗസ്ഥർ. സാക്ഷിയെ പരാതി പിൻവലിക്കാൻ ഉദ്യോഗസ്ഥൻ നിർബന്ധിച്ചു എന്നാണ് പരാതി. സാക്ഷിയുടെ അഭിഭാഷകരിൽ ഒരാളാണ് പരാതി നൽകിയത്. 

Add Asianetnews as a Preferred SourcegooglePreferred

സമ്മർദ്ദം മൂലമാണ് താൻ പരാതി നൽകിയതെന്ന് സാക്ഷിയെ കൊണ്ട് പറയിച്ചെന്നും ഇത് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തെന്നും പരാതിയില്‍ പറയുന്നു. സാക്ഷിയെ അറസ്റ്റ് ചെയ്യുമെന്നും ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

അതേസമയം, ധർമ്മസ്ഥലയിൽ അഞ്ചാം ദിവസത്തെ തിരച്ചിൽ തുടങ്ങി. റോഡരികിലെ ഒമ്പതാമത്തെ പോയിന്റിലാണ് തിരച്ചിൽ നടക്കുന്നത്. സാക്ഷി ചൂണ്ടിക്കാണിച്ച 9 മുതൽ 12 വരെയുള്ള പോയന്‍റുകൾ നേത്രാവതി നദിക്കരയിലുള്ള ദേശീയപാതയ്ക്ക് സമീപത്തെ കാട്ടിലാണ്. ധർമസ്ഥലയിലേക്ക് പോകുന്ന ദേശീയപാതയാണിത്. ആറാമത്തെ പോയന്‍റിൽ നിന്ന് കണ്ടെടുത്ത അസ്ഥിഭാഗങ്ങൾ ബെംഗളുരുവിലെ എഫ്എസ്എൽ ലാബിലെത്തിച്ചു. ഇന്നലെ തെരച്ചിലിൽ ഏഴ്, എട്ട് പോയന്‍റുകളിൽ ആറടി വരെ താഴ്ചയിൽ കുഴിച്ച് നോക്കിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.