പുതിയ നിർദ്ദേശത്തിന് പിന്നിൽ ബിജെപിയുടെ ഉന്നതതല ഇടപെടലെന്നും ബിനോയ് വിശ്വം എം പി പറഞ്ഞു.

ദില്ലി: പാര്‍ലമെന്‍റില്‍ അറുപതിലേറെ വാക്കുകള്‍ വിലക്കിയ ലോക്‍സഭ സ്പീക്കറുടെ നിലപാട് തള്ളി പ്രതിപക്ഷം. വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐ. പാർലമെന്‍റില്‍ എന്ത് സംസാരിക്കണമെന്ന് പ്രതിപക്ഷം തീരുമാനിക്കും. മുമ്പ് ഇങ്ങനൊരു കൈപ്പുസ്തകം കണ്ടിട്ടില്ല. പുതിയ നിർദ്ദേശത്തിന് പിന്നിൽ ബിജെപിയുടെ ഉന്നതതല ഇടപെടലെന്നും ബിനോയ് വിശ്വം എം പി പറഞ്ഞു.

അഴിമതി, അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് പരത്തുന്നവന്‍, ഖാലിസ്ഥാനി, വിനാശ പുരുഷന്‍ തുടങ്ങി അറുപതിലേറെ വാക്കുകള്‍ക്കാണ് പാര്‍ലമെന്‍റില്‍ വിലക്ക്. ലോക്സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. അണ്‍പാര്‍ലമെന്‍ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും. ഇക്കാര്യത്തില്‍ ലോക്സഭ സ്പീക്കര്‍ക്കും രാജ്യസഭ ചെയര്‍മാനും തീരുമാനമെടുക്കാം. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച്ച തുടങ്ങാനിരിക്കേ അംഗങ്ങള്‍ക്ക് നല്‍കിയ ബുക്ക് ലെറ്റിലാണ് ഉപയോഗിക്കരുതാത്ത വാക്കുകള്‍ ഏതെന്ന് വിശദമാക്കുന്നത്. 

ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ നിര്‍ദ്ദേശത്തില്‍ പ്രതിപക്ഷം കടുത്ത എതിര്‍പ്പറിയിച്ചു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. പുതിയ ഇന്ത്യയുടെ ഡിക്ഷണറിയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. വിലക്കിയ വാക്കുകള്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ വെല്ലുവിളിച്ചു. കൂടിയാലോചന നടത്താതെ ബുക്ക് ലെറ്റ് തയ്യാറാക്കിയ നടപടിക്കെതിരെ ലോക്സഭ സ്പീക്കര്‍ക്കും രാജ്യസഭ അധ്യക്ഷനും പരാതി നല്‍കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം

'പാര്‍ലമെന്‍റില്‍ ചില വാക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പുതിയ നടപടിയല്ല' സ്പീക്കര്‍ ഓം ബിര്‍ള

അഴിമതിയുള്‍പ്പെടെ 65 വാക്കുകള്‍ വിലക്കിയ പാര്‍ലമെന്‍റ് നടപടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ ഓം ബിര്‍ള രംഗത്ത്. ചില വാക്കുകൾ വിലക്കുന്നത് പുതുമയുള്ള കാര്യമല്ല. 1954 മുതൽ നിലവിലുള്ള രീതിയാണത്. ഒരു പാർലമെൻ്റ് നടപടി മാത്രമാണ്. അതിൻ്റെ പേരിൽ അനാരോഗ്യ ചർച്ചകൾ വേണ്ട. പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കരുത്.വിലക്കെന്ന് വിശേഷിപ്പിക്കരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.