പ്രതീക്ഷ കൈവിട്ടിട്ടില്ല, ഖനിയിൽ കുടുങ്ങിയ എട്ട് ജീവനുകൾക്കായി രക്ഷാപ്രവർത്തനം തുടരുന്നു
ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾ ജീവനോടെയുണ്ടോ എന്നകാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ്.
ഗുവാഹത്തി: അസമിലെ ഖനിയിൽ അകപ്പെട്ട തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. ഖനിയിലെ ജലനിരപ്പ് കുറച്ചു കൊണ്ട് തെരച്ചിൽ നടപടികൾക്കാണ് പുരോഗമിക്കുന്നത്. ജലനിരപ്പ് പൂർണ്ണമായി കുറയ്ക്കാനാകാത്താണ് ഇപ്പോൾ പ്രതിസന്ധിയാകുന്നത്. ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾ ജീവനോടെയുണ്ടോ എന്നകാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടു പേരാണ് നിലവിൽ കുടുങ്ങിക്കിടക്കുന്നത്.
അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമ്രാംഗ്സോയിലെ കൽക്കരി ഖനിയിലാണ് തിങ്കളാഴ്ച തൊഴിലാളികൾ അകപ്പെട്ടത്. ഖനിയിൽ ഒൻപത് പേരാണ് കുടുങ്ങിയത് എന്നാണ് നിഗമനം. കുടുങ്ങിക്കിടക്കുന്ന മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സൈന്യത്തിന്റെയും, എൻഡിആർഎഫ്, എസ് ഡി ആർ എഫ് സംഘങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്ത്തനം.
300 അടിയോളം താഴ്ചയിലാണ് ഖനി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. മൂന്ന് തൊഴിലാളികളുടെ മൃതദേഹം ലഭിച്ചു എന്ന വാർത്ത അധികൃതർ തള്ളി. 48 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്താനായത്. ഖനി നിയമവിരുദ്ധമായി പ്രവർത്തിച്ചതിനും, ഇന്ത്യയിൽ നിരോധിച്ച ഖനനരീതി പിന്തുടർന്നതിനും ഒരാളെ അറസ്റ്റ് ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമ്മ പറഞ്ഞു. ഖനിയുടമക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.