ശ്രമിക് ട്രെയിനുകളിലെ മരണത്തിന് കാരണം പട്ടിണിയല്ല; സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നു; ബിജെപി വക്താവ്
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പ്രകാരം ശ്രാമിക് ട്രെയിനുകളിലെ മരണങ്ങളൊന്നും പട്ടിണി മൂലമല്ല സംഭവിച്ചത്. മുമ്പും ട്രെയിനുകളിൽ സ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ട്.
ദില്ലി: ശ്രാമിക് സ്പെഷൾ ട്രെയിനുകളിൽ യാത്രക്കാർ പട്ടിണി മൂലം മരണപ്പെട്ടെന്ന ആരോപണത്തെ തള്ളിക്കളഞ്ഞ് ബിജെപി ബുധനാഴ്ച തള്ളിക്കളഞ്ഞു. പ്രശ്‌നം രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന രീതി അഭൂതപൂർവമാണെന്ന് ബിജെപി കൂട്ടിച്ചേർത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പ്രകാരം ശ്രാമിക് ട്രെയിനുകളിലെ മരണങ്ങളൊന്നും പട്ടിണി മൂലമല്ല സംഭവിച്ചത്. മുമ്പും ട്രെയിനുകളിൽ സ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ നിർഭാഗ്യവശാൽ ശ്രമിക് ട്രെയിനിലെ യാത്രക്കാരുടെ (തൊഴിലാളികളുടെ) മരണങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെട്ട അവസ്ഥയാണുള്ളത്. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്ത് വരാതെയാണിത്.ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ശ്രമിക് ട്രെയിനുകളിൽ മരിച്ച വ്യക്തികളിലൊരാളായ ദശരത് പ്രജാപതി (30) വൃക്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. രാം രത്തൻ ഗ്രണ്ടിന്റെ (63) ആരോഗ്യം വഷളായിരുന്നു, ഇബ്രാർ അഹമ്മദിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മസ്തിഷ്കാഘാതമാണ് മരണകാരണമെന്നും നിർജ്ജലീകരണമല്ലെന്നും കണ്ടെത്തി. അർബീന ഖത്തൂണിന് മാനസികരോഗം ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും മരിച്ച വ്യക്തികളുടെ കുടുബാംഗങ്ങളിൽ നിന്ന് ലഭിച്ച വിശദാംശങ്ങളും ഉദ്ധരിച്ച് പാർട്ടി വക്താവ് ഷാനവാസ് ഹുസൈൻ പറഞ്ഞു.
നിസ്സാര രാഷ്ട്രീയം ചർച്ച ചെയ്യാനല്ല, മറിച്ച് നിലവിലെ പ്രതിസന്ധിയെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വിയുടെ കേന്ദ്രസർക്കാരിനെതിരെയുള്ള ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഷാനവാസ് ഹുസൈൻ. 81 പേരാണ് ശ്രമിക് ട്രെയിനുകളിൽ മരിച്ചതെന്നും കൂടുതൽ മരണങ്ങൾ നടന്ന വസ്തുത റെയിൽവേ മൂടി വച്ചിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ ഓടിക്കാൻ കേന്ദ്രസർക്കാർ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. അതിഥി തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള മൊത്തം ചെലവിന്റെ 85 ശതമാനം റെയിൽവേ വഹിച്ചതായും ബാക്കി 15 ശതമാനം സംസ്ഥാനങ്ങളിൽ നിന്നാണ് ഈടാക്കുന്നതെന്നും ഹുസൈൻ ആവർത്തിച്ചു. "ശ്രമിക് സ്‌പെഷ്യൽ" ട്രെയിനുകളിൽ ഭക്ഷണവും മതിയായ കുടിവെള്ളവും നൽകുന്നുണ്ട്. 1.5 കോടിയിലധികം ഭക്ഷണവും രണ്ട് കോടി പാക്ക് ചെയ്ത കുടിവെള്ളവും റെയിൽവേ സൗജന്യമായി നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.