Mamata Banerjee : യുപിഎ ഇപ്പോഴില്ല, അത് ചരിത്രമായി; പവാറിനെ കണ്ട ശേഷം മമതയുടെ പ്രഖ്യാപനം, ലക്ഷ്യമെന്ത്?
ബിജെപിക്കെതിരെ പോരാടാന്‍ തയ്യാറുള്ള ആര്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതമാണെന്ന നിലപാടാണ് മമത മുന്നോട്ട് വയ്ക്കുന്നത്
മുംബൈ: കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി തൃണമൂൺ കോൺഗ്രസ് അധ്യക്ഷ (Trinamool Congress) മമത ബാനർജി (Mamata Banerjee). എൻസിപി അധ്യക്ഷൻ (NCP President) ശരദ് പവാറുമായുള്ള (Sharad Pawar) കൂടിക്കാഴ്ചയ്ക്ക് ശേഷം കടുത്ത ഭാഷയിലാണ് മമത കോൺഗ്രസിനെതിരെ പ്രതികരിച്ചത്. കോൺഗ്രസ് നേതൃത്വം (Congress) നൽകുന്ന യു പി എ സഖ്യം (UPA) ഇപ്പോഴില്ലെന്നും അത് ചരിത്രമായെന്നുമടക്കം ബംഗാൾ മുഖ്യമന്ത്രി (Chief Minister of West Bengal) കൂട്ടിച്ചേർത്തു. മുംബൈയിലെത്തിയാണ് മമത, ശരദ് പവാറിനെ കണ്ടത്. ബിജെപിക്കെതിരായ ശക്തമായ ബദൽ രാജ്യത്ത് കൊണ്ടുവരാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്നായിരുന്നു സന്ദർശനത്തെക്കുറിച്ച് പവാർ അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ ദിനം ശിവസേനാ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു. മേഘാലയയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ തൃണമൂലിലേക്ക് എത്തിയതും, ഗോവയിൽ തൃണമൂൽ മത്സരിക്കാൻ തീരുമാനിച്ചതുമടക്കം കോൺഗ്രസുമായി കടുത്ത അകൽച്ച നിലനിലനിൽക്കുമ്പോഴാണ് പ്രദേശിക പാർട്ടികളുമായുള്ള മമതയുടെ കൂടിക്കാഴ്ചകൾ പുരോഗമിക്കുന്നത്.
അതേസമയം മമതയുടെ നീക്കങ്ങള്‍ക്ക് പിന്നിലെന്തെന്ന ചർച്ച ഇന്ത്യൻ രാഷ്ട്രീയത്തിൽ ചൂടുപിടിച്ചിട്ടുണ്ട്. 2024 ലോക്സഭ തെരഞ്ഞെടുപ്പിനെ ഉന്നമിട്ട് പാര്‍ലമെന്‍റിലും പുറത്തും സഖ്യനീക്കം ശക്തിപ്പെടുത്തുകയാണ് പ്രധാന അജണ്ടയായി മമത വ്യക്തമാക്കുന്നത്. കോണ്‍ഗ്രസുമായി സഹകരിക്കാനില്ലെന്ന സൂചനയാണ് പ്രധാനമായും അവര്‍ നല്‍കുന്നത്. ബിജെപിക്കെതിരെ പോരാടാന്‍ തയ്യാറുള്ള ആര്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതമാണെന്ന നിലപാടാണ് മമത മുന്നോട്ട് വയ്ക്കുന്നത്.
എന്നാൽ മമത അതൃപ്തി ഇത്രത്തോളം പരസ്യമാക്കുന്നത് കോൺഗ്രസ് കേന്ദ്രങ്ങളിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. നേരത്തെ മമതയ്ക്കെതിരെ നീരസം പ്രകടിപ്പിച്ച കോൺഗ്രസ് നേതാക്കൾ യുപിഎ ചരിത്രമായെന്ന പരാമർശത്തിൽ പ്രതികരിച്ചിട്ടില്ല.
ഇപ്പോള്‍ യുപിഎ ഇല്ല, ബിജെപിക്കെതിരെ പുതിയ സഖ്യം വേണം; പവാറിനെ സന്ദര്‍ശിച്ച് മമതാ ബാനര്‍ജി