പുലര്‍ച്ചെ രണ്ട് മണിക്ക് വന്‍ പദ്ധതികളോടെ എടിഎം കവര്‍ച്ചയ്ക്ക് എത്തി. സിസിടിവി ക്യാമറകളും നശിപ്പിച്ചു. എന്നാല്‍ മെഷീനില്‍ പണമൊന്നും ഉണ്ടായിരുന്നില്ല.

മുംബൈ: എടിഎം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച കള്ളന്മാര്‍ക്ക് പക്ഷേ പണമൊന്നും ലഭിക്കാതെ മടങ്ങേണ്ടി വന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പണം നിറയ്ക്കാതെ വെച്ചിരുന്ന മെഷീനായിരുന്നു വന്‍ പദ്ധതികളോടെ വന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് കുത്തിത്തുറന്നത് എന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മസ്‍വാന്‍ ഗ്രാമത്തിലുള്ള ഒരു ദേശസാത്കൃത ബാങ്കിന്റെ എടിഎമ്മാണ് കള്ളന്മാര്‍ നശിപ്പിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ എത്തിയ മോഷണ സംഘം എടിഎം മെഷീനിലെ പണം സൂക്ഷിക്കുന്ന പെട്ടി കുത്തിത്തുറന്നു. തെളിവ് നശിപ്പിക്കാന്‍ എടിഎം കിയോസ്കിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ ആദ്യം തന്നെ തകര്‍ത്തിരുന്നു. എന്നാല്‍ മെഷീന്‍ തകര്‍ത്തിട്ടും ഇവര്‍ക്ക് പണമൊന്നും അപഹരിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പണം നിറയ്ക്കാതെ ഈ എടിഎം മെഷീന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ മാറ്റിവെച്ചിരിക്കുകയായിരുന്നുവെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മെഷീനും സിസിടിവികളും തകര്‍ത്തതിന് കള്ളന്മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി. 

Read also:  12 ദിവസത്തിനിടെ മൂന്ന് തവണ വിഷപ്പാമ്പ് കടിച്ച യുവതിക്ക് സംഭവിച്ചത്, ആശ്ചര്യപ്പെട്ട് നാട്ടുകാരും വീട്ടുകാരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...