കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് പുഷ്പ ദേവിക്ക് പാമ്പുകടി ഏൽക്കുന്നത് എന്ന കാര്യം ഏവരെയും ആശ്ചര്യപ്പെടുത്തി. ആദ്യ രണ്ടു തവണ ഇവർക്ക് പാമ്പുകടിയേറ്റത് ജൂലൈ 31 -നും ഓഗസ്റ്റ് രണ്ടിനും ആയിരുന്നു.

മനുഷ്യൻ ഏറ്റവും അധികം ഭയപ്പെടുന്ന ഇഴജന്തുക്കളിൽ ഒന്നാണ് പാമ്പുകൾ. ഓരോ വർഷവും പാമ്പുകടിയേറ്റു മരണപ്പെടുന്നവരുടെ എണ്ണം നിരവധിയാണ്. പലപ്പോഴും കൃത്യസമയത്ത് ചികിത്സ ലഭ്യമാകാതെ വരുന്നതാണ് പാമ്പുകടിയേറ്റുണ്ടാകുന്ന കൂടുതൽ മരണങ്ങൾക്കും കാരണം. കഴിഞ്ഞദിവസം ബിഹാറിൽ നിന്നും റിപ്പോർട്ട് ചെയ്ത ഒരു സംഭവത്തിൽ 12 ദിവസത്തിനിടെ മൂന്നു തവണയാണ് തുടർച്ചയായി ഒരു യുവതിക്ക് പാമ്പുകടിയേറ്റത്. 26 കാരിയായ പുഷ്പ ദേവി എന്ന യുവതിയാണ് അപൂർവമായ ഈ സംഭവത്തിന് ഇരയായത്. റിപ്പോർട്ടുകൾ പ്രകാരം മൂന്ന് തവണയും ഇവരെ കടിച്ചത് മൂർഖൻ പാമ്പാണ്. 

സുപോളിലെ രാഘോപൂർ ബ്ലോക്ക് ഏരിയയ്ക്ക് കീഴിലുള്ള ചമ്പാനഗർ നിവാസിയാണ് പാമ്പുകടിയേറ്റ യുവതി . ഉച്ചയ്ക്ക് വീട്ടിലെ മുറിയിൽ കിടന്നുറങ്ങുമ്പോഴാണ് പുഷ്പാദേവിയുടെ ഇടതുകൈയിൽ പാമ്പ് കടിച്ചത്. ഉടൻ തന്നെ അപകടം തിരിച്ചറിഞ്ഞ ബന്ധുക്കൾ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും അവരുടെ ശരീരം മുഴുവൻ വിഷം വ്യാപിച്ചിരുന്നതിനാൽ ഏറെ പണിപ്പെട്ടാണ് ജീവൻ തിരിച്ചുപിടിച്ചതെന്ന് ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത ഡോക്ടർ എച്ച് കെ ഝാ പറഞ്ഞു.

എന്നാൽ കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് പുഷ്പ ദേവിക്ക് പാമ്പുകടി ഏൽക്കുന്നത് എന്ന കാര്യം ഏവരെയും ആശ്ചര്യപ്പെടുത്തി. ആദ്യ രണ്ടു തവണ ഇവർക്ക് പാമ്പുകടിയേറ്റത് ജൂലൈ 31 -നും ഓഗസ്റ്റ് രണ്ടിനും ആയിരുന്നു. ഈ സമയത്ത് ഇവർ ഇവരുടെ അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. തുടർന്ന് മൂന്നാം തവണ പാമ്പുകടി ഏൽക്കുന്നത് ഓഗസ്റ്റ് 10 -ന് സ്വന്തം വീട്ടിൽ വച്ചാണ്. മൂന്നുതവണയും കൃത്യമായ സമയത്ത് വൈദ്യസഹായം ലഭ്യമായതാണ് ഇവരുടെ ജീവൻ രക്ഷപ്പെടുത്തിയത്. പുഷ്പ ദേവി ഇപ്പോൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. പാമ്പുകടിയേറ്റ രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയാൽ ജീവൻ രക്ഷിക്കാനാകുമെന്നും ഡോക്ടർ പറഞ്ഞു.