വിസികെ അധ്യക്ഷൻ തിരുമാവളവൻ എംപി തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി. ഡിഎംകെ സഖ്യത്തിന്റെ താത്പര്യം കണക്കിലെടുത്താണ് പിന്മാറ്റമെന്ന് അദ്ദേഹം പറയുമ്പോഴും, ഡിഎംകെയുടെ രാഷ്ട്രീയ സമ്മർദമാണ് ഇതിന് പിന്നിലെന്ന ആരോപണം ശക്തമാണ്.
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വിസികെ അധ്യക്ഷൻ തിരുമാവളവൻ എംപി. കാട്ടുമനാർകോവിലിൽ ഇദ്ദേഹം നേരത്തെ തൻ്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ പത്രിക പിൻവലിച്ചത് രാഷ്ട്രീയ സമ്മർദത്തിന് കീഴ്പ്പെട്ടാണെന്ന് വിമർശനം ഉയർന്നു. ഡിഎംകെ സമ്മർദം കാരണം പിന്മാറിയെന്നാണ് ആക്ഷേപം. തൻ്റെ പിന്മാറ്റം ഡിഎംകെ സഖ്യത്തിന്റെ താത്പര്യം കണക്കിലെടുത്തെന്ന് തിരുമാവളവൻ എംപി പറഞ്ഞു. താൻ സ്ഥാനാർത്ഥിയായത് അധികാരം പങ്കിടാൻ വേണ്ടിയാണെന്ന് ചിലർ പ്രചരിപ്പിച്ചുവെന്നും അത്തരം പ്രചാരണം കാരണമാണ് മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾ ഉന്നയിക്കാൻ പാർലമെന്റിൽ അവസരം കിട്ടുന്നില്ല. നിയമസഭയിൽ അതിനു അവസരം കിട്ടുമെന്ന് കരുതിയാണ് മത്സരിക്കാൻ ആലോചിച്ചതെന്നും വിസികെ അധ്യക്ഷൻ പറഞ്ഞു. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ദളിത് പാർട്ടിയാണ് വിസികെ.


