വ്യവസായ പ്രമുഖൻ സി ജെ റോയിക്ക് ആയിരങ്ങളുടെ സാന്നിധ്യത്തിൽ ബെംഗളുരുവിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്സ് ലക്ഷ്വറിയിൽ പൊതുദർശനത്തിന് ശേഷം നടന്ന സംസ്കാര ചടങ്ങുകൾ വികാര നിർഭരമായി

ബെംഗളുരു: ആദായ നികുതി വകുപ്പിന്റെ നടപടിക്കിടെ സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ വ്യവസായ പ്രമുഖൻ സി ജെ റോയിക്ക് നാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കഴി‌ഞ്ഞ ദിവസം ജീവനൊടുക്കിയ റോയിയുടെ മൃതദേഹം ബെംഗളുരുവിൽ സംസ്കരിച്ചു. രാവിലെ 10 മുതൽ 2 മണി വരെ റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിൽ പൊതുദർശനം നടത്തിയ ശേഷമായിരുന്നു സംസ്കാരം. നാട്ടുകാരും വ്യവസായ പ്രമുഖരുമടക്കം സിനിമാ പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ റോയിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി. ശേഷം വൈകിട്ട് നാലരയോടെ നേച്ചേഴ്സ് ലക്ഷ്വറിയിൽ തന്നെയാണ് സംസ്കാരവും നടത്തിയത്. നേച്ചർസ് ലക്ഷ്വറിയിൽ വികാര നിർഭര രംഗങ്ങളായിരുന്നു പൊതുദർശനത്തിനിടെ കണ്ടത്.

വിശദ വിവരങ്ങൾ

ബൗറിംഗ് ആശുപത്രിയിലെ തണുത്തുറഞ്ഞ മോർച്ചറിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള നേച്ചർ കാസ്കേടിൽ റോയിയുടെ മൃതദേഹം എത്തുമ്പോഴേക്കും എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. ആഡംബര റിസോർട്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ വീൽചെയറിലേറി ആദ്യം കാണാൻ എത്തിയത് അമ്മ. സമീപത്ത് കണ്ണീരണിഞ്ഞ് ഭാര്യയും രണ്ട് മക്കളും. വേദിക്ക് താഴെ എല്ലാം ഒരുക്കി സഹോദരൻ സി ജെ ബാബുവും നൊമ്പരം ഉള്ളിലൊതുക്കി. 9 മണിയോടെ ആരംഭിച്ച പൊതുദർശനം രണ്ടര മണി വരെ നീണ്ടു. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ വി കെ പ്രകാശ്, നടനും അവതാരകനുമായ മിഥുൻ തുടങ്ങി വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി സീനിയർ വൈസ് പ്രസിഡന്റ് ഉണ്ണി പുഷ്പചക്രം സമർപ്പിച്ചു.

ആദായനികുതി റെയ്ഡിനിടെ ജനുവരി 30 നാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്. സി ജെ റോയിയുടെ മരണത്തിൽ ആദായ നികുതി വകുപ്പിനെതിരെ വലിയ പ്രതിഷേധമാണ് ഇതിനകം ഉയർന്നിട്ടുള്ളത്. റോയി ജീവനൊടുക്കിയതിന്‍റെ കാരണം ഇൻകംടാക്സ് നടത്തിയ സമ്മർദ്ദമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഡിസംബർ 3 നാണ് കൊച്ചിയിൽ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡിനായി ആദ്യം ബെംഗളൂരു കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് എത്തിയത്. ഏറ്റവും ഒടുവിൽ ജനുവരി 30 ന് വീണ്ടും ബംഗളൂരുവിലെത്തിയ ഐ ടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് റോയി സ്വയം വെടിവച്ച് ജീവനൊടുക്കിയത്. ഇതിനിടെ 11 മണിയോടെ റെയ്ഡ് പ്രശ്നമാകുന്നു എന്ന് വ്യക്തമാക്കി 'ടൂ മച്ച് ട്രബിൾ' എന്ന് വിദേശത്തുള്ള സഹോദരൻ ബാബു റോയിക്ക്, സി ജെ റോയി സന്ദേശം അയച്ചതായും വിവരമുണ്ട്. ഇതിന് പിന്നാലെയാണ് റോയി ജീവനൊടുക്കിയതെന്നാണ് സൂചന.

അന്വേഷണം പുരോഗമിക്കുന്നു

അതേസമയം റോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കർണാടക സി ഐ ഡ‍ി അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. വെസ്റ്റ് സോൺ ജോയിന്‍റ് കമ്മീഷണർ സി വംശി കൃഷ്ണയാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. റോയി ജീവനൊടുക്കാൻ കാരണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചെലുത്തിയ സമ്മർദ്ദം ആണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഈ സാഹചര്യത്തിൽ ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നിട്ടുണ്ട്. ആദായനികുതി വകുപ്പ് ജോയിന്റ് ഡയറക്ടറെ അടക്കം കർണാടക സി ഐ ഡി ഇതിനകം ചോദ്യം ചെയ്ത് കഴിഞ്ഞു. റോയിയെ സമ്മർദ്ദത്തിൽ ആക്കിയിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഐ ടി ഉദ്യോഗസ്ഥർ.