രാജ്യത്ത് ക്രിമിനൽ നിയമങ്ങൾക്ക് പകരം കേന്ദ്രം അവതരിപ്പിച്ച ബില്ലുകള്‍ താത്കാലികമായി പിൻവലിച്ചു
പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബില്ലുകൾ അവതരിപ്പിച്ചത്
ദില്ലി: രാജ്യത്തെ ശിക്ഷാ നിയമങ്ങള്‍ക്ക് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ താത്കാലികമായി പിൻവലിച്ചു. മാറ്റങ്ങളോടെ പുതിയ ബില്ലുകൾ കൊണ്ടു വരുമെന്ന് അറിയിപ്പ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാര്‍ലമെന്റ് ഉപസമിതി നിയമങ്ങള്‍ പരിശോധിച്ച് ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബില്ല് പിൻവലിച്ചത്. ഭാരതീയ ന്യായ സംഹിതാ ബില്ല്, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്ല്, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവയാണ് പിൻവലിച്ചത്.
പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബില്ലുകൾ അവതരിപ്പിച്ചത്. ഐപിസിക്ക് പകരമായിരുന്നു ഭാരതീയ ന്യായ സംഹിത, സിആർപിസി എന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാക്കി മാറ്റിയും തെളിവു നിയമം ഭാരതീയ സാക്ഷ്യ എന്നിങ്ങനെയുമാണ് മാറ്റിയത്.
ഐപിസിയിലെ 22 വകുപ്പുകൾ റദ്ദാക്കി 175 വകുപ്പുകൾക്ക് മാറ്റം വരുത്തി ഒമ്പത് പുതിയ വകുപ്പുകൾ ചേർത്തതാണ് ഭാരതീയ ന്യായ സംഹിത തയ്യാറാക്കിയത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിൽ സിആര്‍പിസിയുടെ 9 വകുപ്പുകൾ റദ്ദാക്കിയിരുന്നു. 107 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തു. ഒൻപതെണ്ണം പുതിയതായി ചേർത്തിട്ടുണ്ട്. തെളിവ് നിയമത്തിലെ 5 വകുപ്പുകൾ റദ്ദാക്കി, 23 വകുപ്പുകളിൽ മാറ്റം വരുത്തി ഒരു വകുപ്പ് അധികമായി ചേർത്താണ് ഭാരതീയ സാക്ഷ്യ ബിൽ അവതരിപ്പിച്ചത്. ബില്ലുകള്‍ പിൻവലിച്ച സാഹചര്യത്തിൽ മാറ്റങ്ങളോടെ അധികം വൈകാതെ തന്നെ ഈ ബില്ലുകള്‍ വീണ്ടും പാര്‍ലമെന്റിൽ എത്തുമെന്നാണ് കരുതുന്നത്.
Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്