കനത്ത മഴയും കൊടുങ്കാറ്റും വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായി. ഝാൻസിയിലെ സിംഗർ ഗ്രാമത്തിൽ നൂറിലധികം തത്തകളെ ചത്ത നിലയിൽ കണ്ടെത്തി, നിരവധി പേർക്ക് പരിക്കേറ്റു.

ദില്ലി: ഇന്ത്യയിൽ മൺസൂൺ കാലത്തും അതിനു മുൻപും ഉള്ള സീസണുകളിലെ സ്വാഭാവിക പ്രതിഭാസമാണ് ഇടിമിന്നലോടു കൂടിയ കാറ്റും മഴയും. എന്നാൽ സമീപ വർഷങ്ങളിൽ ഇവയുടെ തീവ്രത വർദ്ധിക്കുന്നത് വലിയ ആശങ്കയ്ക്ക് കാരണമാവുകയാണ്. മുമ്പ് ഏറെ കാത്തിരുന്ന മഴക്കാലമാണെങ്കിൽ, ഇപ്പോൾ മഴയെത്തുമ്പോൾ ആശങ്കയും കനക്കുകയാണ്. നാശനഷ്ടങ്ങളുണ്ടാക്കുന്ന കാറ്റും കനത്ത മഴയും മൂലം വലിയ നാശമാണ് പലപ്പോഴും ഉണ്ടാകുന്നത്. 

അടുത്തിടെ ഉത്തരേന്തയെ ഇളക്കിമറിച്ച് നാശംവിതച്ച കൊടുങ്കാറ്റുകളും ഉണ്ടായി. നിരവധി മനുഷ്യ ജീവനും സ്വത്തുക്കളും നശിച്ചു. ഇത്തരത്തിൽ മനുഷ്യന്റെ നഷ്ടങ്ങൾക്കിടയിൽ ശ്രദ്ധയിലേക്ക് വരാത്തത് പക്ഷികളും മൃഗങ്ങളും അടക്കമുള്ള ജീവികളുടെ നഷ്ടമാണ്. പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാത്തതെങ്കിലും മൃഗങ്ങൾക്കും പക്ഷികൾക്കുമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഒരുപോലെ ഹൃദയഭേദകമാണ്. അത്തരത്തിൽ നിരവധി തത്തകൾക്ക് ജീവൻ നഷ്ടമായ സംഭവമാണ് ത്സാൻസിയിൽ നിന്ന് പുറത്തുവരുന്നത്.

ബുധനാഴ്ച രാത്രി ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും കനത്ത മഴയോടുകൂടിയ അതിശക്തമായ ഇടിമിന്നൽ അനുഭവപ്പെട്ടിരുന്നു. ഇതിന്റെ പിന്നാലെ വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കി. ഫ്രീ പ്രസ് ജേണലിന്റെ റിപ്പോർട്ടുകൾ പ്രകാരം, മരങ്ങൾ കടപുഴകി വീണും, കെട്ടിടങ്ങൾ തകർന്നും, മറ്റ് കൊടുങ്കാറ്റ് സംബന്ധമായ അപകടങ്ങളിലും മൂപ്പതോളം പേര്‍ മരിച്ചു. നാശനഷ്ടങ്ങൾ അവിടെ അവസാനിച്ചില്ല. ഝാൻസിയിലെ സിംഗർ ഗ്രാമത്തിൽ അതിശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും പിന്നാലെ 100-ൽ അധികം തത്തകളെ ചത്തനിലയിൽ കണ്ടെത്തി. 50-ൽ അധികം പക്ഷികളെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തി. രാവിലെ ഗ്രാമവാസികൾ ഈ കാഴ്ച കണ്ടപ്പോൾ, തൂവലുകൾ നിലത്ത് ചിതറിക്കിടക്കുന്നത് കണ്ട് ഞെട്ടി.

വയലിൽ ചത്തുകിടക്കുന്ന ഡസൻ കണക്കിന് തത്തകളെ കാണിക്കുന്ന ഒരു വീഡിയോ അതിവേഗം വൈറലായി, ആശങ്കാകുലരായ നാട്ടുകാർ ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും, അവർ സ്ഥിതിഗതികൾ വിലയിരുത്താൻ ഒരു സംഘത്തെ അയക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ചത്ത പക്ഷികളെ വലിയ കുഴിയിൽ അടക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു. പരിക്കേറ്റ തത്തകളെ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും, പലതും ഗുരുതരാവസ്ഥയിലായിരുന്നു. 'ഇതൊരു കൊടുങ്കാറ്റിന്റെ മാത്രം കാര്യമല്ല,'സംഭവത്തിൽ മനംനൊന്ത് ഒരു പ്രാദേശിക പരിസ്ഥിതി പ്രവർത്തകൻ പറഞ്ഞു.അപ്രതീക്ഷിത കൊടുങ്കാറ്റുകളും നമ്മുടെ ജൈവവൈവിധ്യത്തിന് വലിയ നാശനഷ്ടങ്ങളാണ് വരുത്തുന്നത്. ഈ പക്ഷികൾക്ക് കാറ്റിന്റെ ശക്തിയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഞങ്ങൾ മുമ്പും കൊടുങ്കാറ്റുകൾ കണ്ടിട്ടുണ്ട്, പക്ഷെ പക്ഷികൾക്ക് ഇത്രയും വലിയ ദുരന്തമുണ്ടാകുന്നത് ആദ്യമായിട്ടാണ് കാണുന്നതെന്ന് നാട്ടുകാര്‍ ഹൃദയം തകര്‍ന്ന് പറയുന്നു.

Scroll to load tweet…