രക്ഷപ്പെടുന്ന ക്രിമിനലുകളെ വെടിവച്ചിടുന്നത് പൊലീസിന്‍റെ സ്ഥിരം രീതിയാകണമെന്ന് അസ്സം മുഖ്യമന്ത്രി
കൊലപാതകം, മയക്കുമരുന്ന് കേസുകൾ, ആക്രമണങ്ങൾ എന്നിവയിൽ എത്രയും വേഗത്തിൽ വിചാരണ നടക്കുന്ന രീതിയിൽ പൊലീസ് നടപടികള്‍ ആവശ്യമാണെന്നും പൊലീസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പറഞ്ഞു.
ഗുവാഹത്തി: പൊലീസ് കസ്റ്റഡിയിൽ നിന്ന് കുറ്റവാളികൾ രക്ഷപ്പെട്ട് ഓടുന്ന ക്രിമിനലുകളെ വെടിവെച്ചിടുന്നത് പൊലീസിന്‍റെ സ്ഥിരം രീതിയാകണമെന്ന് അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ പരിഷ്കരണം സംബന്ധിച്ച് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഓഫീസറുമാരുമായി നടത്തിയ മുഖാമുഖത്തിലാണ് ആസാം മുഖ്യമന്ത്രിയുടെ പരാമർശം.
ആസാമിലെ പോലീസ് മാനദണ്ഡങ്ങൾ മാറ്റുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫിസ് തിങ്കളാഴ്ചയാണ് ഈ യോഗം വിളിച്ചു ചേർത്തത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അസ്സമിൽ അടുത്തിടെയുണ്ടായ പോലീസ് വെടിവയ്പുകളെ ന്യായികരിച്ചാണ് പരാമർശങ്ങൾ.
"ചില ആളുകള്‍ എന്നോട് ചോദിക്കുന്നു സമീപ ദിവസങ്ങളില്‍, പൊലീസില്‍ നിന്നും രക്ഷപ്പെടുന്നവരെ വെടിവയ്ക്കുന്ന ഏറെ സംഭവങ്ങള്‍ കേള്‍ക്കുന്നു, ഇത് സ്ഥിരം രീതിയായി മാറുകയാണോ എന്ന്, ഞാന്‍ പറഞ്ഞു അതെ, ഇത് തീര്‍ച്ചായായും പൊലീസ് രീതിയാകണം" - അസ്സം മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
"ഒരു ബലാത്സംഗ കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടാല്‍ അയാളെ വെടിവയ്ക്കാം അതിന് പൊലീസിന് അവകാശമുണ്ട്. അതിനാല്‍ അയാളുടെ നെഞ്ചത്ത് ലക്ഷ്യം വയ്ക്കരുത് നിയമം പറയുന്നത് അയാളുടെ കാലില്‍ വെടിവയ്ക്കാനാണ്, ബാക്കി കുറ്റത്തെ കൈകാര്യം ചെയ്യേണ്ടത് നിയമമാണ്" - അസ്സം മുഖ്യമന്ത്രി പറയുന്നു.
സ്ത്രീപീഡനം പൊലുള്ള കേസുകളിൽ അതിവേഗം നടപടി വേണം, എത്രയും വേഗത്തിൽ ഇത്തരം കേസുകളിൽ എഫ്ഐആർ ഇടണം. അതേ സമയം കൊലപാതകം, മയക്കുമരുന്ന് കേസുകൾ, ആക്രമണങ്ങൾ എന്നിവയിൽ എത്രയും വേഗത്തിൽ വിചാരണ നടക്കുന്ന രീതിയിൽ പൊലീസ് നടപടികള്‍ ആവശ്യമാണെന്നും പൊലീസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ മാധ്യമങ്ങളോട് വിശദീകരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്ത് എത്തി. പൊലീസിന് ജനധിപത്യ സംവിധാനത്തിൽ വെടിവയ്പ്പ് നടത്താൻ പ്രത്യേക അധികാരങ്ങൾ ഇല്ല. ഇപ്പോൾ സംസ്ഥാനത്ത് ഇത്തരത്തിൽ അടുത്തകാലത്ത് നടന്ന ഇത്തരം വെടിവയ്പ്പുകൾ മറ്റുവഴികൾ ഇല്ലാത്തതിനാൽ സംഭവിച്ചതാണ് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മെയ് മാസം മുതൽ കുറ്റവാളികളായ 12 പേർ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനുള്ളില് ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് വാർത്തകൾ ഈ പാശ്ചത്തിലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായതും അതിൽ പിന്നീട് അസ്സം മുഖ്യമന്ത്രി വിശദീകരണം നൽകിയതും.