ഇന്നത്തെ പ്രധാനപ്പെട്ട കേരള, നാഷണൽ വാർത്തകൾ

1 -കോഴിക്കോട്ട് യുവദമ്പതികളെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു, നടുവട്ടം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്ട് നഗരത്തിൽ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. പ്രതിയെ പരാതിക്കാരൻ തിരിച്ചറിഞ്ഞു. കേസിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

2- മണിപ്പൂരിൽ വീണ്ടും സംഘർഷം; സൈന്യം സ്ഥലത്തെത്തി, ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാലിലെ ന്യൂ ചെക്കോൺ ചന്തയിലാണ് സംഘർഷം ഉണ്ടായത്. സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷത്തെ തുടര്‍ന്ന് ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇംഫാലിൽ ന്യൂ ലംബുലാനെയിൽ ഉപേക്ഷിക്കപ്പെട്ട വീടുകൾക്ക് ചിലർ തീയിട്ടു. സൈന്യം തീയണക്കാൻ ശ്രമിക്കുകയാണ്.

3-' പ്രതി അജ്ഞാതന്‍' പൊലീസ് ഉദ്യോഗസ്ഥന്‍റെ കാര്‍ സ്കൂട്ടറിലിടിച്ച് നിര്‍ത്താതെ പോയ സംഭവത്തില്‍ ഒടുവില്‍ കേസ്

കൊച്ചിയിൽ വാഹനാപകടത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം നിർത്താതെ പോയെന്ന പരാതിയിൽ ഒടുവില്‍ പൊലീസ് കേസെടുത്തു. പ്രതി അജ്ഞാതൻ എന്ന് രേഖപെടുത്തിയാണ് തോപ്പുംപടി പൊലീസ് കേസെടുത്തിരിക്കുന്നത്.

4- സഹോദരനിൽ നിന്നും ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി

സഹോദരനിൽ നിന്നും ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ ഉത്തരവ്. ഗർഭഛിദ്രം നടത്താവുന്നതാണെന്ന് മെഡിക്കൽ ബോർഡും റിപ്പോർട്ട് നൽകിയിരുന്നു.

5- സ്‌കൂള്‍ തുറക്കല്‍: സുരക്ഷ പ്രധാനമായി കാണണമെന്ന് മുഖ്യമന്ത്രി, കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളിന്റെ സുരക്ഷ പ്രധാനമായി കാണണം. അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം.

6- റോഡ് ക്യാമറ: 'വിഐപി' നിയമലംഘകരും പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോർ വാഹന വകുപ്പ്

റോഡ് ക്യാമറ നിരീക്ഷണത്തിൽ നിന്നോ പിഴയീടാക്കുന്നതിൽ നിന്നോ വിഐപികളെ ഒഴിവാക്കില്ലെന്ന് മോട്ടോർ വാഹനവകുപ്പ്. വിഐപികളാണെങ്കിലും നിയമം ലംഘിച്ചാൽ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോർ വാഹനവകുപ്പ് വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കി

7-കാട്ടാക്കട കോളേജിലെ ആള്‍മാറാട്ടം; എസ്എഫ്‌ഐ നേതാവിനും സസ്‌പെന്‍ഷന്‍

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ട സംഭവത്തില്‍ എസ്എഫ്‌ഐ നേതാവ് എ വിശാഖിനെയും സസ്‌പെന്‍ഡ് ചെയ്തു. പുതിയ പ്രിന്‍സിപ്പല്‍ ഡോ.എന്‍ കെ നിഷാദാണ് നടപടി സ്വീകരിച്ചത്.പ്രിന്‍സിപ്പലായിരുന്ന ജിജെ ഷൈജുവിനെ മാനേജ്‌മെന്റ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

8- നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കിടക്കുന്നു, ഗവർ‌ണറെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമ‍ർശനം

നിയമസഭാ മന്ദിരത്തിന്‍റെ രജതജൂബിലി ഉദ്ഘാടന വേളയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ചില ബില്ലുകൾ ഇപ്പോഴും അനുമതി കിട്ടാതെ കിടക്കുകയാണെന്നും ഇത് വിസ്മരിക്കാൻ കഴിയില്ലെന്നുമായിരുന്നു ഗവർ‌ണറെയും ഉപരാഷ്ട്രപതിയെയും വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമ‍ർശനം.

9-രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി, പ്രതി യുപി സ്വദേശി; കേസെടുത്ത് പൊലീസ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസ്. ഖൊരഖ്പൂർ സ്വദേശി മനോജ് റായ്ക്കെതിരെ ലഖ്നൌ പൊലീസാണ് കേസെടുത്തത്. കോൺഗ്രസ് പാർട്ടി മീഡിയ കൺവീനർ ലല്ലൻ കുമാറിന്റെ ഫോണിൽ വിളിച്ചായിരുന്നു മനോജ് വധ ഭീഷണി മുഴക്കിയത്.

10-പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃത പൂജ, ഹൈക്കോടതി സ്വമേധയാ കേസെടുത്തു; സർക്കാരിനോടും വിശദീകരണം തേടി

പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. ദേവസ്വം ബെഞ്ചിന്റെതാണ് നടപടി. ശബരിമല സ്പെഷൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.