ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ എംപി. അവസാനത്തിൻ്റെ ആരംഭമാണെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് ഡെറക് ഒബ്രിയാൻ.

കൊൽക്കത്ത: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റിൽ ബിജെപി നേരിട്ട തിരിച്ചടി പാർട്ടിയുടെ അവസാനത്തിൻ്റെ ആരംഭമാണെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് ഡെറക് ഒബ്രിയാൻ. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ബങ്കിപ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥി പ്രശാന്ത് കിഷോർ വിജയം ഉറപ്പിച്ചതിന് പിന്നാലെ ആണ് ബിജെപിയെ കടന്നാക്രമിച്ച് രാജ്യസഭാ എംപി കൂടിയായ ഡെറക് ഒബ്രിയാൻ രംഗത്തെത്തിയത്.

ഡെറക് ഒബ്രിയാൻ എക്സിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ: "സീൻ 1. ബിഹാറിൽ നിന്നുള്ള അറിയപ്പെടാത്ത ഒരു എംഎൽഎയെ മോദിയും ഷായും ചേർന്ന് സ്വന്തം താൽപര്യങ്ങൾ നടപ്പിലാക്കാനുള്ള റബ്ബർ സ്റ്റാമ്പ് ദേശീയ പ്രസിഡന്റാക്കി മാറ്റി. സീൻ 2. ബിജെപി 52,000 വോട്ടുകൾക്ക് വിജയിച്ച ബങ്കിപ്പൂർ നിയമസഭാ സീറ്റിൽ എംഎൽഎയുടെ ഒഴിവുവന്നു. സീൻ 3. ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു & സ്ഥാനാർത്ഥിയെ മാറ്റി. സീൻ 4. ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി".

അതേസമയം നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ രാജ്യമൊട്ടാകെ നടന്ന പ്രതിഷേധങ്ങൾക്ക് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് സ്വന്തം തട്ടകത്തിൽ കാലിടറിയത്. ബങ്കിപ്പൂർ നിയമസഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിച്ച നീരജ് കുമാർ സിൻഹയെ 15000ത്തിലധികം വോട്ടുകൾക്ക് പിന്നിലാക്കിയാണ് ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥി പ്രശാന്ത് കിഷോർ മുന്നേറ്റം നടത്തിയത്.

സിറ്റിങ് എംഎൽഎയായിരുന്ന ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്നതോടെ ആണ് ബങ്കിപ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. മണ്ഡലം രൂപീകൃതമായതുമുതൽ ബിജെപി വിജയിച്ചിരുന്ന ബങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിൻ്റെ മുന്നേറ്റം പാർട്ടിക്ക് കനത്ത പ്രഹരമാണ്.