സൂര്യന്‍ ഓംകാരം മന്ത്രിക്കുന്ന വീഡിയോയ്ക്ക് കിരണ്‍ ബേദി വിശദീകരണം നല്‍കിയതായി ട്വീറ്റ്.

പുതുച്ചേരി: സൂര്യന്‍ ഓംകാരം മന്ത്രിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തതെന്ന അവകാശത്തോടെയുള്ള വീഡിയോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വിശദീകരണവുമായി പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി. നിരവധി ആളുകള്‍ ട്വീറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ് കിരണ്‍ ബേദിയുടെ മറുപടി. വ്യാജ വീഡിയോയാണെങ്കിലും ഇത് കേള്‍ക്കുന്നത് നല്ലതാണെന്നും അന്തരാത്മാവിനെ ശാന്തമാക്കുന്നുവെന്നും കിരണ്‍ ബേദി വാട്സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചതായി മാധ്യമപ്രവര്‍ത്തകന്‍ മനീഷ് ചിബ്ബര്‍ ട്വീറ്റ് ചെയ്തു. കിരണ്‍ ബേദിയുടെ വാട്സാപ്പ് സന്ദേശമുള്‍പ്പെടെയാണ് ട്വീറ്റ്. ഈ വീഡിയോ കേള്‍ക്കുന്നത് സമാധാനവും ഐക്യവും പ്രധാനം ചെയ്യുന്നുവെന്നും കിരണ്‍ ബേദി സന്ദേശത്തില്‍ കുറിച്ചു. 

'വ്യാജമാണെങ്കില്‍പ്പോലും ഇത് കേള്‍ക്കുന്നത് വളരെയധികം നല്ലതാണ്. അന്തരാത്മാവിനെ ശാന്തമാക്കുന്നു. സമാധാനവും ഐക്യവും പ്രധാനം ചെയ്യുന്നു. നിങ്ങള്‍ക്ക് ആശ്വാസം പകരുന്നു. ഇത് കേള്‍ക്കണം, വ്യാജമാണെങ്കില്‍ പോലും'- കിരണ്‍ ബേദി കുറിച്ചു.

Read More: സൂര്യന്‍ ഓംകാരം മന്ത്രിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്ത് കിരണ്‍ ബേദി; പരിഹാസവുമായി സമൂഹമാധ്യമങ്ങള്‍

വീഡിയോ വ്യാജമാണെന്ന് നാസ പറയുന്നെങ്കിലും ഇത് കേള്‍ക്കുമ്പോഴുണ്ടാകുന്ന അനുഭവം മികച്ചതാണ്. പോസിറ്റീവ് ചിന്തകള്‍ എല്ലാ പ്രഭാതത്തിലും പങ്കുവെക്കുന്നതും അതുകൊണ്ടാണെന്നും മോര്‍ണിങ് ന്യൂട്രീഷനാണിതെന്നും കിരണ്‍ ബേദി കൂട്ടിച്ചേര്‍ത്തു.

സൂര്യന്‍ ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തതെന്ന അവകാശത്തോടെയുള്ള വീഡിയോയാണ് കിരണ്‍ ബേദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഏതാനും മണിക്കൂറുകള്‍കൊണ്ട് കിരണ്‍ ബേദിയുടെ ട്വീറ്റ് വൈറലായിരുന്നു. നിരവധിയാളുകളാണ് കിരണ്‍ ബേദിയുടെ ട്വീറ്റിന് പരിഹാസവുമായി എത്തിയത്. മനുഷ്യന് കേള്‍ക്കാന്‍ സാധിക്കാത്ത ഈ ശബ്ദം റെക്കോര്‍ഡ് ചെയ്തത് നാസയാണെന്നും വീഡിയോ അവകാശപ്പെട്ടിരുന്നു. 

Scroll to load tweet…
Scroll to load tweet…