നാസിക്കില്‍ മലയാളി കൊല്ലപ്പെട്ട സംഭവം; രണ്ട് പ്രതികള്‍ പിടിയില്‍
ഉത്തർപ്രദേശിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ട്രാൻസിറ്റ് കസ്റ്റഡയിൽ നാസിക്കിൽ എത്തിക്കും.
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ മലയാളിയായ ബാങ്ക് ജീവനക്കാരൻ വെടിയേറ്റ് മരിച്ച് സംഭവത്തിൽ രണ്ട് പേര്‍ പിടിയില്‍. ഉത്തർപ്രദേശിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ട്രാൻസിറ്റ് കസ്റ്റഡയിൽ നാസിക്കിൽ എത്തിക്കും. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പ്രതികളെ കൊണ്ടുപോകുമ്പോള്‍ പാലിക്കുന്ന ഔദ്യോഗിക നടപടി ക്രമമാണ് ട്രാന്‍സിറ്റ്.
പ്രതികളുടെ സിസിടിവി ചിത്രങ്ങൾ പൊലീസ് പുറത്തു വിട്ടിരുന്നു. ആക്രമികൾക്ക് പ്രാദേശിക സഹായമുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മോഷണ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് മുത്തൂറ്റ് ഫിനാൻസ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററായ സാജു സാമുവൽ കൊല്ലപ്പെട്ടത്. മുംബൈയിലെ റീജിയണൽ ഓഫീസിൽ ജോലി ചെയ്തിരുന്ന സാജുവിനെ ചില സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ നാസിക്കിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു.
നാസിക്കിലെ ബാങ്കില്‍ സംഭവിച്ചത്
മുഖം മൂടി ധരിച്ച, ആയുധധാരികളായ ഏഴംഗ സംഘം ബാങ്കിലേക്ക് കടന്നതും ജീവനക്കാരിലാരോ സുരക്ഷ അലാം അമർത്തി. തുടർന്ന് മോഷ്ടാക്കൾ ജീവനക്കാരിൽ ചിലരെ മർദ്ദിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സാജുവിന് നേരെ വെടിയുതിർത്തത്. പരിക്കേറ്റ മറ്റൊരു മലയാളി കൈലാഷ് ജയൻ ചികിത്സയിലാണ്. മോഷ്ടിച്ച ബൈക്കുകളുമായാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
സിസിടിവി ദൃശ്യങ്ങളിൽ അക്രമികളുടെ മുഖം വ്യക്തമായി പതിഞ്ഞിരിന്നു. ഏഴംഗ മോഷണസംഘമാണ് കൃത്യം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് എത്തിച്ചേർന്നിരിക്കുന്ന നിഗമനം.