കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി; 2 പേർ മരിച്ചെന്ന് റിപ്പോർട്ട്
കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയടക്കം വാഹനം ഓടിച്ചുകയറ്റിയെന്നാണ് ആരോപണം. ഇവിടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടെ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. പ്രതിഷേധക്കാർക്കിടയിലേക്ക് കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റിയെന്ന് കർഷകർ ആരോപിച്ചു. പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണ്. ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ മഹാപഞ്ചായത്ത് നടത്തി കർഷകർ പ്രതിഷേധിച്ചിരുന്നു. ഇന്ന് യുപി ഉപമുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത പരിപാടിയിലേക്ക് കർഷകർ പ്രതിഷേധവുമായെത്തിയതാണ് പ്രശ്നങ്ങളിൽ കലാശിച്ചത്.
പ്രകോപിതരായ മന്ത്രിമാരുടെ വിഭാഗം പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയെന്നാണ് ആരോപണം. കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ചിരുന്ന വാഹനം ഓടിച്ചുകയറ്റിയെന്നാണ് ആരോപണം. ഇവിടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. വാഹനങ്ങൾക്ക് തീയിട്ടെന്നും വിവരമുണ്ട്. രണ്ട് പേർ മരിച്ച വിവരം ലഖിംപൂർ ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല. വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധമാണ് അക്രമാസക്തമായിരിക്കുന്നത്.