പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്ക് വഴി രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തുന്നു. ഇതിനിടെ, ഇന്ത്യയിൽ നിന്ന് സഹായം എത്തിക്കേണ്ടിയിരുന്ന ഇറാനിയൻ വിമാനം യുഎസ് വ്യോമാക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുണ്ട്.
ദില്ലി : പശ്ചിമേഷ്യ യുദ്ധ കലുഷിതമായിരിക്കെ ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക്.അതിലൊന്ന് ഇന്ന് മുംബൈ തീരത്തും. മറ്റൊരു കപ്പൽ നാളെ മംഗളൂരു തീരത്തും എത്തും. ഇറാന്റെ അനുമതി ലഭിച്ചതോടെയാണ് രണ്ട് കപ്പലുകൾക്ക് അനുമതി ലഭിച്ചത്. ഏകദേശം 94,000 ടൺ എൽപിജിയാണ് ഈ രണ്ട് കപ്പലുകളിലുമായുള്ളത്പേർഷ്യൻ ഗൾഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകൾക്കും ഉടൻ ഹോർമുസ് കടക്കാൻ അനുവാദം ലഭിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
നിലവിൽ രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമം ഇല്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും ഉറപ്പുനൽകി. യുദ്ധ സാഹചര്യം കണക്കിലെടുത്ത് ചിലയിടങ്ങളിൽ പരിഭ്രാന്തി മൂലം ഇന്ധനം ശേഖരിച്ചുവയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വിശദീകരണം. ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു. കൂടാതെ, ഇറക്കുമതി തടസ്സപ്പെടുന്നത് മൂലം രാജ്യത്ത് രാസവള പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും കേന്ദ്രം വ്യക്തമാക്കി.
മഷ്ഹദ് വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ വിമാനത്തിന് കേടുപാടുകൾ
ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തിൽ അമേരിക്ക തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ മഹൻ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള മരുന്ന് അടക്കം സഹായങ്ങൾ ഇറാനിലേക്ക് എത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമാകേണ്ടിയിരുന്ന വിമാനത്തിനാണ് കേടുപാടുണ്ടായതെന്നാണ് വിവരം. ഈ ആഴ്ച ദില്ലിയിലേക്ക് പറക്കാനിരുന്ന വിമാനമാണ് തകർന്നതെന്നും, ഇറാനിയൻ ജനതയ്ക്കായി അത്യാവശ്യ മരുന്നുകളും മറ്റ് സഹായങ്ങളും ശേഖരിക്കാനാണ് യാത്ര നിശ്ചയിച്ചിരുന്നതെന്നും ഇറാൻ അറിയിച്ചു. എന്നാൽ യുഎസ് ഉദ്യോഗസ്ഥർ അവകാശവാദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ ഒന്നിന് വിമാനം ന്യൂഡൽഹിയിൽ എത്തേണ്ടതായിരുന്നു. വിമാനത്താവളത്തിന് നേരെ ഉണ്ടായ യുഎസ് ആക്രമണത്തിലാണ് വിമാനത്തിന് കേടുപാടുകൾ പറ്റിയതെന്ന് ഇറാൻ ആരോപിക്കുന്നു. പശ്ചിമേഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ തുടങ്ങി വിവിധ മേഖലകളിൽ സർവീസ് നടത്തുന്ന ഇറാന്റെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയാണ് മഹാൻ എയർ. ഇന്ത്യയിൽ നിന്നുള്ള സഹായം എത്തിക്കുന്നതിൽ ഈ വിമാനം പ്രധാന പങ്കുവഹിക്കേണ്ടതായിരുന്നു.


