ഒരേ ട്രാക്കിൽ ട്രെയിനുകൾ നേർക്കുനേർ; ഒഴിവായത് വൻദുരന്തം
മധുരയിലേക്കും സെങ്കോട്ടയിലേക്കും പോകുകയായിരുന്ന ട്രെയിനുകളാണ് ഒരേ ട്രാക്കിൽ നേർക്കുനേർ സഞ്ചരിച്ചത്.
മധുര: സിഗ്നൽ തകരാറിനെ തുടർന്ന് ഒരേ ട്രാക്കിൽ ട്രെയിനുകൾ നേർക്കുനേർ എത്തിയത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച മധുരയിലെ തിരുമംഗലം റെയിൽവെ സ്റ്റേഷനിലാണ് സംഭവം. മധുരയിലേക്കും ചെങ്കോട്ടയിലേക്കും പോകുകയായിരുന്ന ട്രെയിനുകളാണ് ഒരേ ട്രാക്കിൽ നേർക്കുനേർ സഞ്ചരിച്ചത്. 10 കിലോമീറ്റർ അകലെയാണ് രണ്ട് ട്രെയിനുകൾ ഉണ്ടായിരുന്നത്. രണ്ട് മിനിറ്റ് വ്യത്യാസത്തിലാണ് വൻദുരന്തം ഒഴിവായത്.
കൃത്യമായ സിഗ്നൽ നൽകുന്നതിൽ തിരുമംഗലം റെയിൽവെ സ്റ്റേഷൻ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതാണ് സംഭവത്തിന് കാരണമായത്. തിരുമംഗലം, കല്ലിഗുഡി സ്റ്റേഷൻ മാസ്റ്റർമാർ തമ്മിൽ കൃത്യമായ ആശയവിനിമയം നടത്താത്തതും ട്രെയിനുകൾ നേർക്കുനേർ എത്തുന്നതിന് കാരണമായി. അതേസമയം സംഭവത്തിൽ വിശദീകരണവുമായി ഡിവിഷണൽ റെയിൽവെ മാനേജർ വി ആർ ലെനിൻ രംഗത്തെത്തി. തിരുമംഗലം-കല്ലിഗുഡി സ്റ്റേഷനുകൾക്കിടയിൽ രണ്ട് ലെവൽ ക്രോസിങ് ഉള്ളതിനാൽ കൃത്യമായ സിഗ്നലുകൾ ലഭിക്കാതെ ട്രെയിനുകൾ മുന്നോട്ടേടുക്കില്ല. അതിനാൽ അപകട സാധ്യത വളരെ കുറവാണെന്നും ലെനിൻ പറഞ്ഞു.
സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ റെയിൽവെ നടപടിയെടുത്തു. രണ്ട് സ്റ്റേഷൻ മാസ്റ്റർ ഉൾപ്പടെ മൂന്ന് പേരെ ദക്ഷിണ റെയിൽവെ സസ്പെൻഡ് ചെയ്തു. ഒരേ ട്രാക്കിൽ ട്രെയിനുകൾ നേർക്കുനേർ എത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ദക്ഷിണ റെയിൽവെ അറിയിച്ചു.