അതേസമയം, പരാമർശത്തിൽ മാപ്പ് പറയണമെന്ന് വിവിധ കോണുകളിൽ നിന്നുയരുന്ന സാഹചര്യത്തിലും നിലപാടിൽ മാറ്റമില്ലെന്ന സൂചനയാണ് കൊതുകുതിരി പോസ്റ്റ് നൽകുന്നത്.
ചെന്നൈ: സനാതന ധർമ പരാമർശത്തെ തുടർന്നുള്ള വിവാദങ്ങൾ കത്തുന്നതിനിടെ കൊതുകുതിരിയുടെ ചിത്രം പങ്കു വെച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി. അടിക്കുറിപ്പുകൾ ഒന്നും ഇല്ലാതെയാണ് ചിത്രം പങ്കുവെച്ചത്. അതേസമയം, പരാമർശത്തിൽ മാപ്പ് പറയണമെന്ന് വിവിധ കോണുകളിൽ നിന്നുയരുന്ന സാഹചര്യത്തിലും നിലപാടിൽ മാറ്റമില്ലെന്ന സൂചനയാണ് കൊതുകുതിരി പോസ്റ്റ് നൽകുന്നത്. സനാതന ധർമം കൊതുകും മലേറിയയും പോലെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വിമർശനം. ഇത് വലിയ രീതിയിൽ ചർച്ചകൾക്ക് കാരണമായിരുന്നു. എന്നാൽ വിവാദങ്ങൾക്കിടെ വീണ്ടും കൊതുകുതിരി ചിത്രം പോസ്റ്റ് ചെയ്തത് നിലപാടിൽ ഉറച്ചുനിൽക്കുന്നതിന്റെ സൂചനയെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിർക്കുന്നതെന്നുമായിരുന്നു ഉദയനിധിയുടെ പ്രതികരണം. ഹൈന്ദവ മഠങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സ്റ്റാലിൻ സർക്കാർ ശ്രമിച്ചു വരുന്നതിനിടയിലായിരുന്നു ഉദയനിധിയുടെ വാക്കുകൾ ബിജെപി ആയുധമാക്കിയത്. ചെന്നൈയില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ജാതിവെറിക്ക് ഇരയായി ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുലയുടെ അമ്മയെ അടക്കം വേദിയിൽ ഇരുത്തിയായിരുന്നു എം കെ സ്റ്റാലിന്റെ മകനും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധി നടത്തിയ ഈ പ്രഭാഷണം.
ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ വിവാദം പുകയുന്ന സാഹചര്യത്തിലും പറഞ്ഞ വാക്കുകളിൽ ഉറച്ചു നിൽക്കുമെന്നും ഏത് നിയമ പോരാട്ടത്തിനും തയാറാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പ്രതികരണം. ജാതിയുടെ പേരിൽ മനുഷ്യരെ വിഭജിക്കുന്ന എന്തിനെയും തുടച്ചു നീക്കുന്നത്, മാനവികതയെയും സമത്വത്തെയും ഉയർത്തിപ്പിടിക്കുന്നതാകുമെന്നും മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു. വിവാദം ഉയർന്ന് ദിവസങ്ങൾക്ക് ശേഷം അതേ നിലപാടിൽ തുടരുകയായിരുന്നു ഉദയനിധി.
