ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് പുനഃപരിശോധനാ ഹർജി നൽകി.  

ദില്ലി: ഡൽഹി കലാപഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജിയുമായി മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്. ജാമ്യം നിഷേധിച്ച ജനുവരി 5-ലെ സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. വിഷയം വരുന്ന ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഉമർ ഖാലിദിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു. സാധാരണയായി ചേംബറുകളിൽ നടക്കുന്ന പുനഃപരിശോധനാ നടപടികൾക്ക് പകരം പരസ്യമായ വാദം കേൾക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. 

2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ യു.എ.പി.എ ചുമത്തപ്പെട്ടാണ് ഉമർ ഖാലിദ് ജയിലിൽ കഴിയുന്നത്. വിചാരണാ തടവുകാരനായി ജയിലിൽ തുടരുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ നേരത്തെ പലതവണ കീഴ്കോടതികളും ഹൈക്കോടതിയും തള്ളിയിരുന്നു. ജനുവരിയിൽ സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് ഇപ്പോൾ പുനഃപരിശോധനാ ഹർജിയുമായി അദ്ദേഹം പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. ബുധനാഴ്ച കോടതി സ്വീകരിക്കുന്ന നിലപാട് ഉമർ ഖാലിദിന്റെ മോചന കാര്യത്തിൽ നിർണ്ണായകമാകും.