Amit Shah : 100 ദിവസം കുടുംബത്തോടൊപ്പം ചെലവിടാൻ സൈനികര്‍ക്ക് അവസരം ഒരുക്കുമെന്ന് അമിത് ഷാ
അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) അംഗങ്ങൾ നേരിടുന്ന വിഷമങ്ങൾ നേരിട്ടു മനസിലാക്കാൻ ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം ഒരു ദിവസം താമസിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു.
ജയ്സാൽമീർ: വർഷത്തില്‍ നൂറു ദിവസം സൈനികർക്ക് അവരുടെ കുടുംബവുമൊത്ത് ചെലവിടാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ജയ്സാൽമീരില്‍ ആഭ്യന്തര മന്ത്രി പറഞ്ഞു. ജയ്സാൽമീറിലെ രോഹിതാഷ് ഇന്തോ -പാക്ക് അതിർത്തി സന്ദർശിക്കാനെത്തിയതായിരുന്നു അമിത് ഷാ. ‘ജീവിതത്തിന്റെ സുവർണ കാലം രാജ്യത്തിനായി സമർപ്പിക്കുന്ന ജവാനു കുടുംബവുമൊത്തു കഴിയാൻ സമയം ഒരുക്കേണ്ടതു സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമാണ്’- ആഭ്യന്തര മന്ത്രി പറഞ്ഞു.
അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) അംഗങ്ങൾ നേരിടുന്ന വിഷമങ്ങൾ നേരിട്ടു മനസിലാക്കാൻ ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം ഒരു ദിവസം താമസിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു. ജയ്സാൽമീറിൽ നടന്ന സൈനിക സമ്മേളനത്തിൽ അമിത് ഷാ പങ്കെടുത്തു. രാജ്യത്തിന്റെ അതിർത്തി കാക്കാൻ സൈന്യം ഉണ്ടെന്ന വിശ്വാസത്തിലാണ് 130 കോടി ജനങ്ങളും താനും രാത്രി സമാധാനത്തോടെ ഉറങ്ങുന്നതെന്നും അമിത് ഷാ പറഞ്ഞു.
ബിഎസ്എഫ് ജവാൻമാർക്ക് ആരോഗ്യ കാർഡുകൾ വിതരണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങില്‍ നിര്‍വഹിച്ചു. ഇനി ബിഎസ്എഫ് ജവാന്മാരുടെ കുടുംബാംഗങ്ങൾക്കടക്കം രാജ്യത്ത് എവിടെയും സൗജന്യ ചികിത്സ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ആയുഷ്മാൻ ഭാരത് യോജനയുടെ ഭാഗമായാണ് കാർഡുകൾ നൽകിയത്. നാലരലക്ഷം ജവാന്മാർക്ക് ഇതുവരെ കാർഡുകൾ നൽകി കഴിഞ്ഞതായി മന്ത്രി അറിയിച്ചു.
സൈനിക് സമ്മേളന്‍ പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി ബിഎസ്എഫ് ജവാന്മാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിന്‍റെ ചിത്രങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു. കേന്ദ്ര സഹമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് അമിത് ഷായെ ഈ സന്ദര്‍ശനത്തില്‍ അനുഗമിച്ചിരുന്നു.
'കൊവിഡ് വരുന്നതിന് മുൻപ് മോദി അധികാരത്തിലെത്തിയത് ഭാഗ്യമായി';വെല്ലുവിളികളെ നേരിടാൻ കഴിഞ്ഞെന്ന് അമിത്ഷാ
ദില്ലി: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ (omicron) നേരിടാന്‍ വാക്സിനേഷന്‍ തന്നെയാണ് പോംവഴിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah). സാഹചര്യത്തെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഒമിക്രോണിനെ തടയാന്‍ മന്ത്രാലയങ്ങൾ ഏറെ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കൊവിഡ് വരുന്നതിന് മുന്‍പ് നരേന്ദ്രമോദി അധികാരത്തിലെത്തിയത് ഭാഗ്യമായെന്നും വെല്ലുവിളികളെ അദ്ദേഹം സമര്‍ത്ഥമായി നേരിടുന്നുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഒമിക്രോൺ തീവ്രമായേക്കില്ലെന്നാണ് കേന്ദ്ര നിലപാട്. രോഗലക്ഷണങ്ങൾ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുൻ വകഭേദങ്ങളേക്കാൾ വേഗത്തിൽ സുഖപ്പെടുന്നുണ്ട്. രോഗവ്യാപനം തീവ്രമായില്ലെങ്കിൽ മൂന്നാം തരംഗ സാധ്യത കുറവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഒമിക്രോണ്‍ ഭീഷണിയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സര്‍ക്കാരിന്‍റെ സജീവപരിഗണനയിലാണ്.
നിലവിലെ വാക്സീനുകളുടെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ ഒമിക്രോണിനാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസ് ആവശ്യം ശക്തമാകുന്നത്. 40 വയസിന് മുകളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് രോഗങ്ങളലട്ടുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്ന് സര്‍ക്കാരിന്‍റെ തന്നെ കൊവിഡ് ജീനോം മാപ്പിംഗ് ഗ്രൂപ്പ് ശുപാര്‍ശ നല്‍കുകയും ചെയ്തു. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി ലോക്സഭയെ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ വാക്സിനേഷിലും വൈകാതെ തീരുമാനമുണ്ടാകുമെന്ന സൂചന ആരോഗ്യമന്ത്രി നല്‍കി.