തമിഴ്‍നാട്ടിലെ ആര്‍ത്തവ അനാചാരം: ഇടപെടുമെന്ന് യൂനിസെഫ്, സർക്കാരിനൊപ്പം ചേർന്ന് ബോധവത്കരണം വിപുലപ്പെടുത്തും
പെൺകുട്ടികൾക്ക് പഠനം സൗകര്യം ഉറപ്പ് വരുത്തണമെന്നും യൂനിസെഫ് വ്യക്തമാക്കി.
ചെന്നൈ: തമിഴ്‍നാട്ടിലെ ആര്‍ത്തവ അനാചാരത്തില്‍ ഇടപെടുമെന്ന് യൂനിസെഫ്. സർക്കാരിനൊപ്പം ചേർന്ന് ബോധവത്കരണം വിപുലപ്പെടുത്താനാണ് യൂനിസെഫിന്‍റെ പദ്ധതി. ആര്‍ത്തവസമയത്ത് പെൺകുട്ടികളെ ഒറ്റപ്പെട്ട ഷെഡ്ഡിൽ പാർപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. പെൺകുട്ടികൾക്ക് പഠനം സൗകര്യം ഉറപ്പ് വരുത്തണമെന്നും യൂനിസെഫ് ആവശ്യപ്പെട്ടു.
ആര്‍ത്തവ അനാചാരങ്ങളുടെ പേരില്‍ സ്കൂള്‍ പഠനം പോലും നിന്നുപോയ ഗതികേടിലാണ് തമിഴ്‍നാട്ടിലെ ചില ഇടങ്ങളിലെ പെണ്‍കുട്ടികള്‍. ആര്‍ത്തവ സമയത്ത് സ്കൂളില്‍ പോകാന്‍ പോലും അനുവദിക്കില്ല. വിദ്യാഭ്യാസം നിലക്കുന്നതോടെ മിക്ക പെണ്‍കുട്ടികളും ചെറുപ്പത്തിലേ കുടുംബജീവിതത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.
ഒന്‍പതാം ക്ലാസില്‍ വച്ച് പഠനം നിന്നുപോയ ചിന്നൈയാപുരം സ്വദേശി ലാവണ്യക്കും സഹോദരിമാര്‍ക്കും സന്നദ്ധപ്രവര്‍ത്തകരുടെ ഇടപെടലില്‍ നീണ്ട ബോധവത്കരണത്തിന് ഒടുവിലാണ് വീണ്ടും പഠിക്കാന്‍ അവസരമൊരുങ്ങിയത്. എന്നാല്‍ ചിന്നൈയാപുരത്തെ ഭൂരിഭാഗം പെണ്‍കുട്ടികളുടേയും സ്ഥിതി ഇതല്ല. ആര്‍ത്തവ സമയത്ത് പുസ്തകം തൊടുന്നത് പോലും തെറ്റായാണ് വീട്ടുകാര്‍ കാണുന്നത്. ആനാചാരങ്ങളുടെ വിലക്കില്‍ പഠനം നിലയ്ക്കും. ചെറുപ്പത്തിലേ വിവാഹത്തിന് നിര്‍ബന്ധിതരാകും.