യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി വിദ്യാഭ്യാസ മന്ത്രാലയം; പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നടപടി
പരീക്ഷയുടെ സുതാര്യതയും പവിത്രതയും സംരക്ഷിക്കാനാണ് തീരുമാനം എന്ന് വിദ്യാഭ്യാസ മന്ത്രാലയം വിശദമാക്കി.
ദില്ലി: നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷയിലും ക്രമക്കേട് കണ്ടെത്തിയതിൽ വൻ വിവാദം.പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. യുവാക്കളുടെ ഭാവി തകർക്കുകയാണെന്നും വീഴ്ചകൾക്ക് സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. 9 ലക്ഷത്തോളം വിദ്യാർത്ഥികൾ ചൊവ്വാഴ്ച നെറ്റ് പരീക്ഷ എഴുതി എന്നാണ് കണക്ക്.
രണ്ട് ഷിഫ്റ്റുകളിൽ ആയാണ് പരീക്ഷ നടത്തിയിരുന്നത്. ക്രമക്കേട് നടന്നുവെന്ന നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് വിഭാഗത്തിൻറെ വിവരപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയത്. സംഭവത്തിൽ സിബിഐ അന്വേഷണത്തിനും നിർദ്ദേശമുണ്ട്. പരീക്ഷ പിന്നീട് നടത്തുമെന്നാണ്അറിയിപ്പ്.അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യവ്യാപകമായി പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. നാളെ എൻ എസ് യു വിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തും.