പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷഹ്സാദ് ഭട്ടി സംഘത്തെ കേന്ദ്ര സർക്കാർ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ആയുധങ്ങളും ലഹരിമരുന്നുകളും കടത്തുന്നതിലും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിലും ഇവർ സജീവമായിരുന്നു
ദില്ലി: പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷഹ്സാദ് ഭട്ടി സംഘത്തെ ഭീകര സംഘടനയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് (യു എ പി എ) സംഘടനയ്ക്കുമേൽ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. അതിർത്തി കടന്ന് ഇന്ത്യയിലേക്ക് വൻതോതിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ലഹരിമരുന്നുകളും കടത്തുന്നതിൽ ഈ സംഘടന സജീവമായി പ്രവർത്തിച്ചതായി കണ്ടെത്തലിനെ തുടർന്നാണ് നടപടി. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും പരമാധികാരത്തെയും ലക്ഷ്യമിട്ട് ഷഹ്സാദ് ഭട്ടി സംഘം നിരന്തരം ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി കേന്ദ്ര ഏജൻസികൾ വ്യക്തമാക്കുന്നു. യുവാക്കളെയും ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും സ്വാധീനിച്ച് തീവ്രവാദത്തിലേക്ക് ആകർഷിക്കാനും രാജ്യത്ത് ക്രമസമാധാന തകർച്ചയുണ്ടാക്കാനും സംഘം ശ്രമിച്ചിരുന്നു. ഈ സുരക്ഷാ ഭീഷണികൾ കണക്കിലെടുത്താണ് സംഘടനയ്ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

