കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കണം; മുന്നൊരുക്കങ്ങൾ വിവരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
പരമാവധി മുൻകരുതൽ സ്വീകരിച്ച് വേണം ഓരോരുത്തരും മുന്നോട്ട് പോകോണ്ടത്. മൂന്നാം തരംഗത്തെ പ്രതിരോധിച്ചില്ലെങ്കിൽ ആരോഗ്യസംവിധാനം സമ്മർദ്ദത്തിലാകും.
ബംഗളൂരു: കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ പൊതുവിടങ്ങളിൽ ജാഗ്രതയും നിയന്ത്രണങ്ങളും പാലിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കൊവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് നമ്മ ബംഗളൂരു ഫൗണ്ടേഷൻ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വ്യാപനത്തെ ബംഗളൂരു മികച്ച രീതിയിലാണ് കൈകാര്യം ചെയ്തത്. കൊവിഡിന്റെ ഒന്നാം തരംഗത്തിൽ തന്നെ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ പൗരൻമാർക്ക് സാധിച്ചു.
കൊവിഡിനെതിരെ ദേശീയ തലത്തിലുള്ള പോരാട്ടത്തിന്റെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിലെത്തി നിൽക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. കൊവിഡിനെ മറികടക്കാൻ ഈ നഗരം എങ്ങനെയാണ് പരിശ്രമിച്ചതെന്ന് പരിശോധിക്കേണ്ടതാവശ്യമാണ്. ഇനിയൊരിക്കൽ കൂടി ഈ മഹാമാരി സംഭവിക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് മുൻകാല പഠനങ്ങൾ വ്യക്തമാക്കുന്നത്. മൂന്നാം തരംഗം സംഭവിക്കാതിരിക്കാൻ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിൽ ബാംഗ്ലൂരിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർദ്ധനവാണ് കാണിക്കുന്നത്. ഇതൊരു നല്ല കാര്യമല്ല. കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിലെ അവസ്ഥയിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നില്ല. അതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന മാസങ്ങൾ വളരെ സങ്കീർണ്ണമാണ്.
വെബിനാറിൽ പങ്കെടുത്ത ഡോ വിശാൽ റാവു കൊവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. പരമാവധി മുൻകരുതൽ സ്വീകരിച്ച് വേണം ഓരോരുത്തരും മുന്നോട്ട് പോകോണ്ടത്. മൂന്നാം തരംഗത്തെ പ്രതിരോധിച്ചില്ലെങ്കിൽ ആരോഗ്യസംവിധാനം സമ്മർദ്ദത്തിലാകും. അതിനാൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ജനങ്ങളുടെ അശ്രദ്ധ കൊവിഡിന് കാരണമാകുന്നുണ്ട്. പൊതുജീവിതത്തിൽ പൗരൻമാർ ശ്രദ്ധാലുക്കളാകുകയും ഉചിതമായി പെരുമാറുകയും ചെയ്യണം. വൈറസ് അതിവേഗം വ്യാപിക്കുന്നത് രണ്ടാം തരംഗത്തിൽ നാം കണ്ടതാണ്. മാസ്ക് ധരിക്കുക, വാക്സിൻ സ്വീകരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയാണ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പോംവഴി. വിനോദങ്ങൾക്കുള്ള അവസരമല്ല ഇതെന്നും ഡോക്ടർ വിശാൽ റാവു മുന്നറിയിപ്പ് നൽകി.
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ നമുക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും മറക്കരുതെന്നും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും വെബിനാറിൽ പങ്കെടുത്ത ഫോർട്ടിസ് ഹോസ്പിറ്റലിലെ പൾമനോളജി ഡയറക്ടർ ഡോ വിവേക് പടേഗൽ ഓർമ്മപ്പെടുത്തി. കൊവിഡിൽ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം വാക്സിനേഷനാണ്. ബംഗളൂരുവിൽ 70 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. കൊറോണ വൈറസ് പകരുന്നത് 70 ശതമാനം തടയാൻ മാസ്കിന് സാധിക്കും. മാസ്ക്, വാക്സിനേഷൻ, സാമൂഹിക അകലം പാലിക്കൽ, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടിയുളള പരിശോധന എന്നിവ കൊവിഡിന്റെ മൂന്നാം തരംഗത്തെ തടയാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരു നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻജിഒയാണ് നമ്മ ബംഗളൂരു ഫൗണ്ടേഷൻ. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബംഗളൂരു നഗരപ്രാന്തത്തിലുള്ള ധേനബന്ദുനഗർ പ്രദേശത്തെ സാധാരണക്കാർക്ക് പ്രതിരോധ-ആരോഗ്യ കിറ്റുകൾ നമ്മ ബംഗളൂരു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona