ജനസംഖ്യ നിയന്ത്രണനിയമം: കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ മൗനം പാലിച്ച് ബിജെപിയും കേന്ദ്രസര്‍ക്കാരും
ജനസംഖ്യ നിയന്ത്രണ നിയമം വൈകില്ലെന്നും, നടപടികള്‍ പുരോഗമിക്കുകയാണെന്നും റായ്പൂരില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ വ്യക്തമാക്കിയത്
ദില്ലി: ജനസംഖ്യ നിയന്ത്രണ നിയമം ഉടന്‍ കൊണ്ടുവരുമെന്ന കേന്ദ്രമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലിന്‍റെ പ്രതികരണത്തില്‍ മൗനം പാലിച്ച് കേന്ദ്രസര്‍ക്കാരും ബിജെപിയും. നിയമം നടപ്പാക്കില്ലെന്ന് പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയ കേന്ദ്രത്തെ മന്ത്രിയുടെ പ്രസ്താവന വെട്ടിലാക്കിയിരിക്കുകയാണ്.
ജനസംഖ്യ നിയന്ത്രണ നിയമം വൈകില്ലെന്നും, നടപടികള്‍ പുരോഗമിക്കുകയാണെന്നും റായ്പൂരില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ വ്യക്തമാക്കിയത്. ഭക്ഷ്യക്ഷാമത്തിലേക്കടക്കം പല രാജ്യങ്ങളും നീങ്ങുന്നതിന് ജനപ്പെരുപ്പം കാരണമായി ചൂണ്ടിക്കാട്ടിയാണ് മന്ത്രി നിലപാടറിയിച്ചത്. 2016ല്‍ മന്ത്രി തന്നെ ഇതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്‍റില്‍ കൊണ്ടുവന്നിരിന്നു. മൂന്നാമതുണ്ടാകുന്ന കുട്ടിക്ക് സര്‍ക്കാരിന്‍റെ ഒരു ആനുകൂല്യവും നല്‍കരുതെന്ന നിര്‍ദ്ദശവുമായാണ് ബില്‍ അവതരിപ്പിച്ചത്. 2019ല്‍ രാകേഷ് സിന്‍ഹ എംപിയും സ്വകാര്യ ബില്‍ അവതരിപ്പിച്ചു. രണ്ടിലധികം കുട്ടികളുണ്ടാകുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്ന് വ്യക്തമാക്കി ബിജെപി ഭരിക്കുന്ന അസം സര്‍ക്കാര്‍ 2021ല്‍ നിലപാടറിയിച്ചു .
എന്നാല്‍ രാജ്യത്തെ ജനസംഖ്യ നിരക്ക് സംബന്ധിച്ച കണക്കുകള്‍ ഉദ്ധരിച്ച് നിയമം കൊണ്ടുവരേണ്ട സാഹചര്യം നിലവിലില്ലെന്നായിരുന്നു മന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചത്. ബോധവത്ക്കരണം തുടര്‍ന്നാല്‍ മതിയാകുമെന്നും വ്യക്തമാക്കി.തുടര്‍ന്ന് രാകേഷ് സിന്‍ഹ എംപി ബില്‍ പിന്‍വലിക്കുകയും ചെയ്തു. അങ്ങനെ 35 തവണയിലേറെയാണ് ഇതുമായി കൊണ്ടുവന്ന ബില്ലുകള്‍ പാര്‍ലമെന്‍റ് കടക്കാതെ പോയത്.
സര്‍ക്കാര്‍ നയം വ്യക്തമാക്കിയിട്ടും അതിന് വിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രിയുടെ നിലപാട് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന മധ്യപ്രദേശിലെ വിഭാഗീയ രാഷ്ട്രീയം കൊഴുപ്പിക്കാനാണ് അവിടെ നിന്നുള്ള മന്ത്രി ശ്രമിച്ചതെങ്കിലും, ദേശീയ തലത്തില്‍ കേന്ദ്രത്തിന് വിശദീകരണം നല്‍കേണ്ടി വരും.
രാമക്ഷേത്രം രാജ്യത്തിൻ്റെ ഐക്യത്തിൻ്റെ പ്രതീകമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തിൻ്റെ ഐക്യത്തിൻ്റെ പ്രതീകമാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു യോഗി. മറ്റ് പുരോഹിതന്മാർക്കൊപ്പമാണ് മുഖ്യമന്ത്രി ശ്രീകോവിലിന്റെ പൂജ നടത്തി തറക്കല്ലിട്ടത്. ഇതോടെ ക്ഷേത്ര നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാമജന്മഭൂമിയുമായി ബന്ധപ്പെട്ട 90 മഠങ്ങളിലെയും ക്ഷേത്രങ്ങളിലെയും സന്യാസിമാരും ചടങ്ങിൽ പങ്കെടുത്തു. രാമക്ഷേത്ര നിർമ്മാണത്തിൻ്റെ പുരോഗതിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലയിരുത്തി
ജാതി സെൻസസ്: ബീഹാറിൽ ഇന്ന് നിതീഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ഇന്ന് സര്‍വ്വകക്ഷിയോഗം
പാറ്റ്ന: ബീഹാറിൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് ചേരും. വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളുമായി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചർച്ച നടത്തും. ജാതി തിരിച്ചുള്ള സെൻസസ് സംസ്ഥാനത്തു
നടത്തണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെയും മുഖ്യമന്ത്രിയുടെയും ആവശ്യം. ഇക്കാര്യമുന്നയിച്ചു നേരത്തെ നിതീഷ് കുമാറും സംസ്ഥാന നേതാക്കളും പ്രധാനമന്ത്രിയെ കണ്ടിരുന്നു. എന്നാൽ ഇത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുമെന്നാണ് ബിജെപിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വൈകീട്ട് നാലിനാണ് യോഗം. 1931 നു ശേഷം രാജ്യത്ത് ഇതുവരെ ജാതി തിരിച്ചുള്ള സെൻസസ് നടന്നിട്ടില്ല.