ഹലാൽ ഉൽപ്പന്നങ്ങൾ വാങ്ങരുതെന്ന ആഹ്വാനവുമായി യുപി മുഖ്യമന്ത്രി. ഉത്തർപ്രദേശിൽ ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കാൻ ആരെയും അനുവദിക്കില്ലെന്നും എന്നാല്‍ നിരവധി ഇനങ്ങൾക്ക് ഇപ്പോൾ ഹലാൽ സർട്ടിഫിക്കേഷൻ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഖ്‌നൗ: ഹലാൽ സർട്ടിഫൈഡ് ഉൽപ്പന്നങ്ങൾ വാങ്ങരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹലാൽ ഉൽപ്പന്നങ്ങളുടെ വിൽപന സംസ്ഥാനം നിരോധിച്ചിട്ടുണ്ടെന്നും അത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന ലാഭം തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനും നിർബന്ധിത മതപരിവർത്തനത്തിനും ലവ് ജിഹാദിനും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌എസ്‌എസ്) നൂറാം വാർഷികത്തോടനുബന്ധിച്ച് ഗോരഖ്പൂരിൽ നടന്ന വിചാർ-പരിവർ കുടുംബ് സ്നേഹ മിലൻ, ദീപോത്സവ് സേ രാഷ്ട്രോത്സവ് പരിപാടി അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ആദിത്യനാഥ് .

ഉത്തർപ്രദേശിൽ ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കാൻ ആരെയും അനുവദിക്കില്ലെന്നും സോപ്പുകൾ, വസ്ത്രങ്ങൾ, തീപ്പെട്ടികൾ എന്നിവയുൾപ്പെടെ നിരവധി ഇനങ്ങൾക്ക് ഇപ്പോൾ ഹലാൽ സർട്ടിഫിക്കേഷൻ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഔദ്യോഗിക അംഗീകാരം ഇല്ലാതിരുന്നിട്ടും ഹലാൽ സർട്ടിഫിക്കേഷൻ വഴി ഏകദേശം 25,000 കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു. ഈ പണമെല്ലാം ഇന്ത്യയിൽ തീവ്രവാദം, ലവ് ജിഹാദ്, മതപരിവർത്തനം എന്നിവയ്ക്കായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ആദിത്യനാഥ് ആരോപിച്ചു. നിർബന്ധിത മതപരിവർത്തനത്തിന് അറസ്റ്റിലായ ചങ്കൂർ ബാബയുടെ കേസും അദ്ദേഹം പരാമർശിച്ചു. രാഷ്ട്രീയ ഇസ്ലാം രാജ്യത്തെ വിഭജിക്കാൻ പ്രവർത്തിക്കുന്നുവെന്നും ആദിത്യനാഥ് ആരോപിച്ചു. ചങ്കൂർ ബാബക്ക് ഹലാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ നിന്നാണ് പണം ലഭിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കൽ ഇസ്ലാംസനാതന ധർമ്മത്തിന് വലിയ തിരിച്ചടി നൽകിയെങ്കിലും അത് അധികം ചർച്ച ചെയ്യപ്പെടാത്ത വിഷയമായി തുടരുന്നുവെന്നും ഛത്രപതി ശിവാജി മഹാരാജ്, ഗുരു ഗോവിന്ദ് സിംഗ്, മഹാറാണ പ്രതാപ്, മഹാറാണ സംഗ തുടങ്ങിയ നമ്മുടെ പൂർവ്വികർ രാഷ്ട്രീയ ഇസ്ലാമിനെതിരെ വലിയ പോരാട്ടങ്ങൾ നടത്തിയിരുന്നു. എന്നിട്ടും ചരിത്രത്തിന്റെ ഈ വശം വലിയതോതിൽ അവഗണിക്കപ്പെട്ടു.

കൊളോണിയൽ ശക്തികൾക്കെതിരായ ചെറുത്തുനിൽപ്പിനെക്കുറിച്ച് രാജ്യം പലപ്പോഴും ചർച്ച ചെയ്യാറുണ്ടെങ്കിലും, പ്രത്യയശാസ്ത്രപരമായ വെല്ലുവിളി അപൂർവമായി മാത്രമേ അഭിസംബോധന ചെയ്തിട്ടുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ പൂർവ്വികർ ബ്രിട്ടീഷുകാർക്കും ഫ്രഞ്ചുകാർക്കും എതിരെ മാത്രമല്ല, രാഷ്ട്രീയ ഇസ്ലാമിനെതിരെയും പോരാടിയെന്നും ആദിത്യനാഥ് പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ ആർ‌എസ്‌എസിന്റെ പങ്കിനെ ആദിത്യനാഥ് പ്രശംസിച്ചു. വെല്ലുവിളികൾക്കിടയിലും 100 വർഷം പൂർത്തിയാക്കിയതിന് സംഘടനയെ അദ്ദേഹം പ്രശംസിച്ചു. സമാജ്‌വാദി പാർട്ടി, കോൺഗ്രസ്, ഇന്ത്യാ ബ്ലോക്ക് അംഗങ്ങൾ രാമക്ഷേത്രത്തെ ചോദ്യം ചെയ്തപ്പോൾ, ആർ‌എസ്‌എസ് വളണ്ടിയർമാർ ക്ഷേത്രം നിർമ്മിക്കുമെന്ന ദൃഢനിശ്ചയത്തിൽ ഉറച്ചുനിന്നുവെന്നും അദ്ദേഹം പറഞ്ഞു.