നിങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥരോ അല്ലെങ്കിൽ അധ്യാപികയോ ആകട്ടെ, പക്ഷേ, അതിന് മുൻപ് നിങ്ങൾ നല്ലൊരു അമ്മയാകണം. എല്ലാവർക്കും വീട്ടിൽ ഭക്ഷണമുണ്ടാക്കുന്നത് അറിഞ്ഞിരിക്കണം. പ്രൊഫണഷൽ വിജയങ്ങൾ കുടുംബപരമായ ഉത്തരവാദിത്തങ്ങളെ ബാധിക്കരുത്.
ലഖ്നൗ: ഐഎഎസ് ഉദ്യോഗസ്ഥരോ അധ്യാപികമാരോ ആകാൻ ആഗ്രഹിക്കുന്നതിന് മുൻപ് സ്ത്രീകൾ നല്ല അമ്മമാരാകാൻ ലക്ഷ്യംവെയ്ക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. കാൺപുരിലെ ഛത്രപതി ഷാഹു ജി മഹാരാജ് സർവകലാശാലയിലെ 41-ാം ബിരുദദാന ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഗവർണറുടെ ഈ പരാമർശം.
നിങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥരോ അല്ലെങ്കിൽ അധ്യാപികയോ ആകട്ടെ, പക്ഷേ, അതിന് മുൻപ് നിങ്ങൾ നല്ലൊരു അമ്മയാകണം. എല്ലാവർക്കും വീട്ടിൽ ഭക്ഷണമുണ്ടാക്കുന്നത് അറിഞ്ഞിരിക്കണം. പ്രൊഫണഷൽ വിജയങ്ങൾ കുടുംബപരമായ ഉത്തരവാദിത്തങ്ങളെ ബാധിക്കരുത്. പെൺകുട്ടികൾ വിവാഹം കഴിഞ്ഞാലും പഠനമോ കരിയറോ അവസാനിപ്പിക്കരുതെന്നും അവരുടെ അറിവും നൈപുണ്യവും രാഷ്ട്രനിർമാണത്തിനായി ഉപയോഗിക്കണമെന്നും ഗവർണർ പറഞ്ഞു.
വിദ്യാഭ്യാസം കേവലം അക്കാദമിക വിജയങ്ങളിൽ മാത്രം ഒതുങ്ങരുത്. സമൂഹത്തിൽ ഡിഗ്രിയുള്ളവരുടെ എണ്ണം വർധിക്കുന്നുണ്ട്, അതുപോലെ ഗാർഹിക പീഡനവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർധിക്കുന്നു. അതിനാൽ അക്കാദമികമായ അറിവുകളെക്കാൾ പ്രധാന്യം ധാർമികമൂല്യങ്ങൾക്കാണ്. കോളേജുകളിൽ ചേർന്നതിന് ശേഷവും കുട്ടികൾ എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കണമെന്നും ഇതിലുണ്ടാകുന്ന ചെറിയ വീഴ്ച പോലും അവരുടെ ഭാവിയെ ബാധിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരിമരുന്ന് മാഫിയകളെക്കുറിച്ചും ഗവർണർ മുന്നറിയിപ്പ് നൽകി. സർവകലാശാല ഹോസ്റ്റലുകളിലടക്കം ലഹരിമരുന്ന് ഉപയോഗം നടക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഇത് നിരീക്ഷിക്കാനായി ജൻ ഭവന്റെ(പഴയ രാജ്ഭവൻ) നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. ഭക്ഷണവിതരണത്തിന്റെ മറവിൽ ഭക്ഷണപൊതികളിലടക്കം മയക്കുമരുന്ന് കടത്തുന്നതായാണ് ഇതിൽ കണ്ടെത്തിയതെന്നും ഗവർണർ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.


