പശ്ചിമേഷ്യൻ സംഘർഷം മൂലമുള്ള എൽപിജി ക്ഷാമ ആശങ്കകൾക്കിടെ, യുഎസിൽ നിന്ന് 47,236 മെട്രിക് ടൺ ദ്രവീകൃത പെട്രോളിയം വാതകവുമായി (എൽപിജി) പൈക്സിസ് പയനിയർ എന്ന കപ്പൽ മംഗളൂരു തുറമുഖത്തെത്തി. ഈ വരവ് രാജ്യത്തെ ഊർജ്ജ വിതരണ പ്രതിസന്ധിക്ക് വലിയ ആശ്വാസം നൽകുന്നതാണ്.

ബെംഗളൂരു: പശ്ചിമേഷ്യയിലെ സംഘർഷം മൂലം രാജ്യത്ത് എൽപിജി ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകൾക്കിടയിൽ, യുഎസിൽ നിന്ന് ദ്രവീകൃത പെട്രോളിയം വാതകവുമായി (എൽപിജി) അമേരിക്കയുടെ കപ്പൽ മം​ഗളൂരുവിലെത്തി. ടെക്സസിലെ നെദർലാൻഡ് തുറമുഖത്ത് നിന്ന് എൽപിജി വഹിച്ചുകൊണ്ട് പൈക്സിസ് പയനിയർ എന്ന ചരക്ക് കപ്പൽ ഞായറാഴ്ച രാവിലെ മംഗലാപുരം തുറമുഖത്ത് എത്തി. ന്യൂ മാംഗ്ലൂർ തുറമുഖ അതോറിറ്റിയുടെ ഡെയ്‌ലി വെസൽ പൊസിഷൻ അനുസരിച്ച്, 47,236 മെട്രിക് ടൺ ഭാരമുള്ള സിംഗപ്പൂർ പതാകയുള്ള ടാങ്കർ രാവിലെ 6 മണിയോടെ ബെർത്ത് നമ്പർ 13 ൽ നങ്കൂരമിട്ടു. ഫെബ്രുവരി 14നാണ് ടെക്സസിലെ നെദർലാൻഡ് തുറമുഖത്ത് നിന്ന് കപ്പൽ പുറപ്പെട്ടത്. 

തിങ്കളാഴ്ച പുലർച്ചെ തുറമുഖത്ത് ഏജിസ് ലോജിസ്റ്റിക്സ് ലിമിറ്റഡിലേക്ക് 16,714 ടൺ എൽപിജി ഡിസ്ചാർജ് ചെയ്യും. പശ്ചിമേഷ്യയിൽ മൂന്നാഴ്ച നീണ്ടുനിന്ന യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തിയിരുന്നു. തുടർന്ന് രാജ്യത്താകമാനം എൽപിജി ക്ഷാമം നേരിട്ടു. മാർച്ച് 18 ന്, ഏകദേശം 80,800 മെട്രിക് ടൺ അസംസ്കൃത എണ്ണയുമായി വന്ന ജഗ് ലാഡ്കി ക്രൂഡ് ഓയിൽ ടാങ്കർ മുന്ദ്ര തുറമുഖത്ത് നങ്കൂരമിട്ടു. ഇതിനുപുറമെ, വാദിനാർ തുറമുഖത്തേക്ക് ഏകദേശം 47,000 മെട്രിക് ടൺ എൽപിജിയുമായി നന്ദ ദേവി എന്ന കപ്പലും 93000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് എന്ന കപ്പൽ മുന്ദ്രയിലും നങ്കൂരമിട്ടിരുന്നു.