ജോഷിമഠിലെ വിള്ളല്‍: യോഗം വിളിച്ച് മുഖ്യമന്ത്രി, വിദഗ്ധസമിതി കെട്ടിടങ്ങള്‍ പരിശോധിച്ചു
നഷ്ടപരിഹാരം കൂട്ടി നശ്ചയിക്കുന്ന കാര്യവും, എൻടിപിസിയുടെ നിർമ്മാണ പ്രവത്തനം തുടരുന്നുവെന്ന പരാതിയും യോഗത്തിൽ ചർച്ചയായി എന്നാണ് വിവരം.
ഡെറാഡൂണ്‍: ഭൗമ പ്രതിസന്ധി രൂക്ഷമായ ജോഷിമഠിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ യോഗം വിളിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. ഇന്നലെ രാത്രി ക്യാമ്പുകളിലെത്തി, വിള്ളൽ വീണ വീടുകളിൽ നിന്ന് മാറ്റിത്താമസപ്പിച്ചവരെ നേരിൽ കണ്ട ശേഷമാണ് മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചു ചേർത്തത്. നഷ്ടപരിഹാരം കൂട്ടി നശ്ചയിക്കുന്ന കാര്യവും, എൻടിപിസിയുടെ നിർമ്മാണ പ്രവത്തനം തുടരുന്നുവെന്ന പരാതിയും യോഗത്തിൽ ചർച്ചയായി എന്നാണ് വിവരം. നഷ്ടപരിഹാരം കണക്കാക്കുന്നതിനായി പതിനൊന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ രണ്ട് ദിവസം ജോഷിമഠിൽ തങ്ങിയിട്ടും പ്രതിഷേധക്കാരെ നേരിട്ട് കണ്ട് സംസാരിക്കാൻ മുഖ്യമന്ത്രി തയാറായില്ല.
അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 40 കോടി രൂപ വിട്ടുനൽകി. അടുത്ത രണ്ട് ദിവസത്തിൽ ജോഷിമഠിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ നിന്ന് ഇതുവരെ 145 കുടുംബങ്ങളെ മാത്രമാണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. ഏറ്റവും അപകടാവസ്ഥയിലുള്ള 81 കെട്ടിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ഇതിനിടെ ജോഷിമഠിലെ മനോഹർബാഗ് അടക്കമുള്ള സ്ഥലങ്ങളിലെ കെട്ടിടങ്ങൾ കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് പരിശോധിച്ചു.