സ്പെഷൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥൻ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇദ്ദേഹവും കുടുംബവും സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരായത്.    


ഡെറാഡൂൺ: കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും മുൻകരുതൽ സ്വീകരിച്ച് മൂന്നു ദിവസം ഐസൊലേഷനിൽ തുടരാൻ തീരുമാനിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. താനും കുടുംബവും സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും കൊവിഡ് പരിശോധന നടത്തിയതായി ത്രിവേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു. 

'ദൈവത്തിന്റെ അനുഗ്രഹത്താൽ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നിരുന്നാലും ഒരു മുൻകരുതൽ എന്ന നിലയിൽ അടുത്ത മൂന്നു ദിവസങ്ങളിൽ ഐസൊലേഷനിൽ കഴിയാനാണ് തീരുമാനം. ടെലഫോൺ വഴിയും വിർച്വൽ സംവിധാനം വഴിയും വീട്ടിലിരുന്ന് മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യും ത്രിവേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു. സ്പെഷൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥൻ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇദ്ദേഹവും കുടുംബവും സുരക്ഷാ ഉദ്യോഗസ്ഥരുമുൾപ്പെടെയുള്ളവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരായത്.

ഉത്തരാഖണ്ഡിൽ ഇന്നലെ 24 മണിക്കൂറിനുള്ളിൽ 412 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15529 പേരാണ് സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരായിട്ടുളളത്. ഔദ്യോഗിക വിവരമനുസരിച്ച് 10,912 പേരുടെ രോഗം ഭേദമായി. 207 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു.