ഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; നിലപാട് മയപ്പെടുത്തി കുടുംബം, മൃതദേഹം ഏറ്റുവാങ്ങും
റിസപ്ഷനിസ്റ്റിന്റെ മൃതദേഹത്തിലെ പോസ്റ്റ്മോർട്ടം പരിശോധനാ ഫലം കിട്ടിയാലേ മൃതദേഹം ഏറ്റുവാങ്ങൂവെന്നായിരുന്നു മുൻ നിലപാട്
ദില്ലി: ഉത്തരാഖണ്ഡിലെ റിസോർട്ട് റിസപ്ഷനിസ്റ്റിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ശക്തമായ പ്രതിഷേധം തുടരുന്നതിനെ മൃതദേഹം ഏറ്റുവാങ്ങാൻ സമ്മതിച്ച് കുടുംബം. റിസപ്ഷനിസ്റ്റിന്റെ മൃതദേഹത്തിലെ പോസ്റ്റ്മോർട്ടം പരിശോധനാ ഫലം കിട്ടിയാലേ മൃതദേഹം ഏറ്റുവാങ്ങൂവെന്നായിരുന്നു മുൻ നിലപാട്. ഇത് മയപ്പെടുത്തിയാണ് ഇപ്പോൾ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ തയ്യാറായത്. അതേസമയം മോർച്ചറിക്ക് മുന്നിലെ റോഡ് ഉപരോധിച്ച് നാട്ടുകാർ ഇപ്പോഴും പ്രതിഷേധിക്കുന്നുണ്ട്.
ഉത്തരാഖണ്ഡ് കൊലപാതകത്തില്‍ ബിജെപി നേതാവിന്‍റെ മകന്‍റെ റിസോർട്ട് ഇടിച്ചു നിരത്തിയത് തെളിവ് നശിപ്പിക്കാനെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ബിജെപി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യ അറസ്റ്റിലായതിന് പിന്നാലെയാണ് റിസോർട്ട് ഇടിച്ചുനിരത്തിയത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുത്തുന്ന് വരുത്തിത്തീർത്ത് തെളിവുകൾ നശിപ്പിക്കലായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചത്.
അങ്കിതയുടേത് മുങ്ങിമരണമാണെന്നും, മരണത്തിന് മുന്‍പ് ശരീരത്തില്‍ മുറിവുകൾ ഏറ്റിട്ടുണ്ടെന്നുമാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍.കേസിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കുടുംബത്തിന് ഇതിൽ വിശ്വാസമില്ല. പെൺകുട്ടിയുടെ വാട്‍സ് ആപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
അതേ സമയം റിസോർട്ടിലെത്തിയിരുന്ന സന്ദർശകരില്‍ പലരും തന്നോട് മോശമായി പെരുമാറിയിരുന്നെന്നുവെന്ന് അങ്കിത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തന്‍റെ കൈയില്‍ പണമില്ലായിരിക്കാം, എന്നാല്‍ പതിനായിരം രൂപയ്ക്ക് ശരീരം വില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അങ്കിത അയച്ച മെസേജുകൾ സുഹൃത്തുക്കൾ പോലീസിന് കൈമാറിയിട്ടുണ്ട്.കേസിന്‍റെ വിചാരണ അതിവേഗ കോടതിയില്‍ നടത്താനാണ് തീരുമാനം. എന്നാല്‍ മകന്‍ കുറ്റക്കാരനല്ലെന്നാണ് പുൾകിത് ആര്യയുടെ അച്ഛനും മുന്‍മന്ത്രിയുമായ വിനോദ് ആര്യയുടെ വാദം.