കർഷക പ്രതിഷേധം തിളക്കുമ്പോൾ രാജ്യതലസ്ഥാനത്ത് പച്ചക്കറികൾക്ക് പൊള്ളുന്ന വില
അവശ്യവസ്തുക്കൾ മാർക്കറ്റുകളിലെത്താൻ കഴിയാതായതോടെയാണ് വില കുത്തനെ ഉയർന്നത്. തലസ്ഥാന അതിർത്തികളായ സിംഘുവും തിക്രിയും അടഞ്ഞുകിടക്കുകയാണ്
ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് കർഷകർ ദില്ലിയിൽ ഒത്തുചേർന്നതോടെ രാജ്യതലസ്ഥാനത്ത് പച്ചക്കറികളുടെയും പഴങ്ങളുടെയും വില കുത്തനെ കൂടിയിരിക്കുകയാണ്. പ്രതിഷേധക്കാർ തെരുവിൽ തമ്പടിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടതാണ് പച്ചക്കറികൾക്ക് വില വർദ്ധിക്കാൻ കാരണമായിരിക്കുന്നത്.
അവശ്യവസ്തുക്കൾ മാർക്കറ്റുകളിലെത്താൻ കഴിയാതായതോടെയാണ് വില കുത്തനെ ഉയർന്നത്. തലസ്ഥാന അതിർത്തികളായ സിംഘുവും തിക്രിയും അടഞ്ഞുകിടക്കുകയാണ്. ഗതാഗതക്കുരുക്ക് മൂലം നോയിഡയുമായി ബന്ധിപ്പിക്കുന്ന ചില്ല അതിർത്തിയും അടച്ചിരിക്കുകയാണ്.
തക്കാളി, ബീൻസ്, പയറ് എന്നിവയുടെ വിലയില് ആദ്യ ദിവസലങ്ങളിലേതിൽനിന്ന് വില വർദ്ധിച്ചിട്ടില്ല. ചില പച്ചക്കറികളുടെയും പഴങ്ങളുടെയും മൊത്തവില 50 നും നൂറിനുമിടയില് വർദ്ധിച്ചു.
കർഷക നേതാക്കളുമായി കേന്ദ്രമന്ത്രി നരേന്ദ്ര തോമർ ചർച്ച നടത്തിയെങ്കിലും സമവായമാകാതെ പിരിഞ്ഞു. നവംബർ 13ന് നടത്തിയ ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കുകയാണ് തങ്ങൾക്ക് വേണ്ടതെന്ന നിലപാടിലാണ് കർഷകർ.