പ്രിയ രമാണിക്കെതിരായ എം ജെ അക്ബറിന്റെ മാനനഷ്ടകേസ്; വിധി പറയുന്നത് മാറ്റി
കേസിലെ വാദങ്ങൾ രേഖാമൂലം നൽകിയതിൽ കാലതാമസം ഉണ്ടായെന്നും വിധി എഴുത്ത് പൂര്‍ത്തിയാകുന്നതേയുള്ളുവെന്നും കോടതി അറിയിച്ചു.
ദില്ലി: ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമാണിക്കെതിരെ മുൻ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ നൽകിയ ക്രിമിനൽ മാനനഷ്ട കേസിൽ വിധി പറയുന്നത് മാറ്റി. ഈ മാസം 17 നായിരിക്കും ദില്ലി കോടതി വിധി പറയുക. കേസിലെ വാദങ്ങൾ രേഖാമൂലം നൽകിയതിൽ കാലതാമസം ഉണ്ടായെന്നും വിധി എഴുത്ത് പൂര്‍ത്തിയാകുന്നതേയുള്ളുവെന്നും കോടതി അറിയിച്ചു.
കേസിൽ ഇന്ന് വിധി പറയുമെന്ന് അറിയിച്ചിരുന്നതിനാൽ എം ജെ അക്ബര്‍ ഉൾപ്പടെയുള്ളവര്‍ കോടതിയിലെത്തിയിരുന്നു. 1994ൽ ജോലിക്കായുള്ള അഭിമുഖത്തിനിടെ മുംബയിലെ ഹോട്ടൽമുറിയിൽ വെച്ച് എം ജെ അക്ബര്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പ്രിയ രമാണി നടത്തിയ മീ ടൂ വെളിപ്പെടുത്തൽ. പിന്നാലെ ഇരുപതോളം സ്ത്രീകൾ എം ജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചു. വിവാദത്തെ തുടര്‍ന്ന് കേന്ദ്ര വിദേശ സഹമന്ത്രി സ്ഥാനത്തുനിന്ന് എം ജെ അക്ബറിന് രാജിവെക്കേണ്ടിവന്നു.