'അതൃപ്തി അറിയിക്കാൻ എജിയെ ചുമതലപ്പെടുത്തിയത് ആശ്ചര്യജനകം'; ജൂഡീഷ്യറിക്കെതിരെ വീണ്ടും വിമർശനവുമായി ഉപരാഷ്ട്രപതി
ഭരണഘടന സ്ഥാപനങ്ങൾ അവരുടെ നിലയിൽ നിന്ന് വേണം പ്രവർത്തിക്കേണ്ടതെന്നും ഉപരാഷ്ട്രപതി
ദില്ലി: ജൂഡീഷ്യറിക്കെതിരെ വീണ്ടും വിമർശനവുമായി ഉപരാഷ്ട്രപതി രംഗത്തെത്തി. കോടതികൾ പരസ്യ നിലപാട് സ്വീകരിക്കുന്നത് നല്ലതല്ലന്ന് ജഗദീപ് ധൻകർ പറഞ്ഞു. തന്‍റെ പ്രസ്താവനയിലെ അത്യപ്തി അറിയിക്കാൻ എ ജിയെ ചുമതലപ്പെടുത്തിയ കോടതി നിർദേശം ആശ്ചര്യജനകമെന്നും ഉപരാഷ്ട്രപതി പ്രതികരിച്ചു. ഭരണഘടന സ്ഥാപനങ്ങൾ അവരുടെ നിലയിൽ നിന്ന് വേണം പ്രവർത്തിക്കേണ്ടതെന്നും ഉപരാഷ്ട്രപതി ജയ്പൂരിൽ പറഞ്ഞു. കോടതികൾക്ക് നിയമനിർമ്മാണത്തിന് കഴിയില്ലെന്നും പാർലമെന്‍റിന് കോടതി വിധി ചർച്ച ചെയ്യാനുമാകില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
അതേസമയം ദില്ലിയിൽ നിന്ന് പുറത്ത് വരുന്ന മറ്റൊരു വാർത്ത തമിഴ്നാട്ടിലെ ഗവർണ്ണറെ തിരികെ വിളിക്കണമെന്ന ആവശ്യവുമായി ഡി എം കെ സംഘം രാഷ്ട്രപതിയെ കാണും എന്നതാണ്. തമിഴ്നാട് സർക്കാർ - ഗവർണർ പോര് മൂർച്ഛിക്കുന്നതിനിടെയാണ് ഡി എം കെ സംഘത്തിന്‍റെ നീക്കം. മന്ത്രിമാരടങ്ങുന്ന അഞ്ചംഗ ഡി എം കെ സംഘമാണ് രാഷ്ട്രപതിയെ കാണുക. ഗവർണ്ണറെ തിരികെ വിളിക്കണമെന്നാണ് ആവശ്യപ്പെടാനാണ് രാഷ്ട്രപതിയെ സന്ദർശിക്കുന്നതെന്ന് ഡി എം കെ സംഘം വ്യക്തമാക്കി. സഭാതലത്തിൽ നേർക്കുനേർ ഏറ്റുമുട്ടലിന് ശേഷവും ഗവർണർ - സർക്കാർ പോര് കടുക്കുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇന്നലെ ഡി എം കെയും സഖ്യകക്ഷികളും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഗോ ബാക്ക് രവി എന്നെഴുതിയ ബാനറുകൾ ഡി എം കെ പ്രവർത്തകർ നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളിലും ട്രൻഡിംഗാണ്. എല്ലാ ഡി എം കെ സഖ്യകക്ഷികളും ഗവർണർക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലാണ്. ഡി എം കെയും വി സി കെയും രാജ്ഭവന് മുന്നിൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോയമ്പത്തൂരിലും പുതുക്കോട്ടയിലും ഡി എം കെ, സി പി എം പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തിട്ടുണ്ട്.
'ഗവർണറെ പിൻവലിക്കണം'; മന്ത്രിമാരടങ്ങുന്ന ഡിഎംകെ സംഘം രാഷ്ട്രപതിയെ കാണും