കൊവിഡ് രോഗികള്‍ക്ക് സമീപം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മൃതദേഹങ്ങള്‍; വ്യാപക വിമര്‍ശനം
കൊവിഡ് ചികിത്സയിലുള്ള ആളുകള്‍ക്ക് സമീപം നീല പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കിടത്തിയിരിക്കുന്നത്. ബിജെപി എംഎല്‍എ നിതീഷ് റാണയാണ് കെഇഎം ആശുപത്രിയില്‍ ഇന്ന് രാവിലെ ഏഴ് മണിക്കുള്ള അവസ്ഥയെന്ന് പറഞ്ഞ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതിനകം 22,000ത്തില്‍ കൂടുതല്‍ ആളുകള്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 800ല്‍ അധികം പേര്‍ക്ക് കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇതിനിടെ ഞെട്ടിക്കുന്ന ഒരു വീഡിയോ ആണ് മുംബൈയിലെ ഒരു ആശുപത്രിയില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്.
കൊവിഡ് ചികിത്സയിലുള്ള ആളുകള്‍ക്ക് സമീപം നീല പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കിടത്തിയിരിക്കുകയാണ്. ബിജെപി എംഎല്‍എ നിതീഷ് റാണയാണ് കെഇഎം ആശുപത്രിയില്‍ ഇന്ന് രാവിലെ ഏഴ് മണിക്കുള്ള അവസ്ഥയെന്ന് പറഞ്ഞ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. സര്‍ക്കാരിന് കീഴിലുള്ള കെഇഎം ആശുപത്രിയില്‍ കൊറോണ വൈറസ് ചികിത്സയ്ക്ക് വേണ്ടി മാത്രമുള്ള ആശുപത്രിയാണ്.
നേരത്തെ, സിയോണ്‍ ആശുപത്രിയില്‍ നിന്നുള്ള സമാന വീഡിയോയും നിതീഷ് റാണ പുറത്ത് വിട്ടിരുന്നു. ഇതിന് ശേഷം മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉയര്‍ത്തിയത്. എന്നാല്‍, കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറാകാത്തത് കൊണ്ടാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
നേരത്തെ, മഹാരാഷ്ട്രയിലെ മുംബൈ പോലെയുള്ള ചില പ്രദേശങ്ങളിൽ കൊവിഡ് സാമൂഹിക വ്യാപനം നടന്നിട്ടുള്ളതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് ഡിസീസ് സർവേലിയൻ ഓഫീസർ ഡോക്ടർ പ്രദീപ് അവാത പറഞ്ഞിരുന്നു.
സംസ്ഥാനത്തെ മുഴുവൻ കേസുകളും പരിശോധിക്കുമ്പോൾ ഓരോ ക്ലസ്റ്ററുകളായാണ് വ്യാപനമുണ്ടായിരിക്കുന്നത്. എന്നാൽ മറ്റു ചില ഭാഗങ്ങളിലും സാമൂഹ്യ വ്യാപനം നടന്നതിന്റെ തെളിവ് ലഭിച്ചതായി രോഗവ്യാപന നിരീക്ഷണ ഉദ്യോഗസ്ഥൻ ഡോ. പ്രദീപ് അവാതെ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.