സിപിഐ തയ്യാറാക്കിയ കത്തിൽ ഉപാധികൾ ഇല്ലാത്ത പിന്തുണ എന്നാണ് പരാമർശിച്ചിട്ടുള്ളത്. മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന് പിന്തുണയെന്നാണ് കത്തിൽ പറയുന്നത്.

ചെന്നൈ: വിജയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നൽകി സിപിഐ- സിപിഎം. സിപിഐ തയ്യാറാക്കിയ കത്തിൽ ഉപാധികൾ ഇല്ലാത്ത പിന്തുണ എന്നാണ് പരാമർശിച്ചിട്ടുള്ളത്. മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന് പിന്തുണയെന്നാണ് കത്തിൽ പറയുന്നത്. ഇതോടെ തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുകയാണ്. ടിവികെയ്ക്ക് പിന്തുണ നൽകാൻ ഇടതു പാർട്ടികൾ നേരത്തെ തീരുമാനിച്ചിരുന്നു. ഇടതു പാർട്ടികൾക്ക് തൊഴിൽ വകുപ്പ് നൽകാമെന്ന ധാരണയിൽ ടിവികെ നേതാക്കൾ എത്തി. ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തി. വിസികെയുടെ രണ്ട് എംഎൽഎമാരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷമാകും. വിസികെ നേതാവ് തിരുമാവളവനും മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിജയ് ഇന്ന് വീണ്ടും ഗവർണറെ കാണാൻ ലോക്ഭവനിൽ എത്തും.

അടുത്ത മുഖ്യമന്ത്രി ആര്, രാഷ്ട്രപതി ഭരണം വരുമോ എന്നിങ്ങനെ കഴിഞ്ഞ നാല് ദിവസമായി ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കാത്തിരിക്കുകയാണ് തമിഴകം. വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയത് വെല്ലുവിളിയായിരുന്നു. അതേസമയം ടി വി കെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എംഎൽഎമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സർക്കാർ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അർലേക്കർ ചോദിച്ചത്. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡി എം കെ പിന്തുണയോടെ എ ഐ എ ഡി എം കെ സർക്കാരിനുള്ള ചർച്ചകളും സജീവമായിരുന്നു.

കോണ്‍ഗ്രസിന് പിന്നാലെ സി പി എം, സി പി ഐ പാർട്ടികളുടെ പിന്തുണയും ഉറപ്പാക്കാൻ ടിവികെയ്ക്ക് കഴിഞ്ഞെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. വിസികെ കൂടി അനുകൂല തീരുമാനം എടുത്താൽ 118 എന്ന മാന്ത്രിക സംഖ്യ തൊടാൻ ടിവികെയ്ക്ക് കഴിയും. 4 പാർട്ടികൾക്കും മന്ത്രിസ്ഥാനവും എൻ ഡി എ കക്ഷികളുമായി ബന്ധമുണ്ടാവില്ലെന്ന ഉറപ്പും ടിവികെ നേതാക്കൾ നൽകും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.