തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) അപ്രതീക്ഷിത മുന്നേറ്റം നടത്തുന്നു. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം 103 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ടിവികെ, ഡിഎംകെ, എഐഎഡിഎംകെ സഖ്യങ്ങളെ പിന്നിലാക്കി. ഈ മുന്നേറ്റം ദ്രാവിഡ പാർട്ടികളുടെ വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കിയതായാണ് വിലയിരുത്തൽ.

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴക രാഷ്ട്രീയത്തെ ഞെട്ടിച്ച് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റം നടത്തുന്നു. ആദ്യഘട്ട സൂചനകൾ പുറത്തുവരുമ്പോൾ 103 സീറ്റുകളിൽ ടിവികെ ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ ഡിഎംകെ സഖ്യം 53 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 78 സീറ്റുകളിലുമാണ് മുന്നിട്ടുനിൽക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

തമിഴ്‌നാടിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു അട്ടിമറിക്കാണ് നിലവിൽ കളമൊരുങ്ങുന്നത്. ചെന്നൈ നഗരമൊഴികെ സംസ്ഥാനത്തിന്‍റെ എല്ലാ മേഖലകളിലും ഡിഎംകെ സഖ്യത്തെ പിന്നിലാക്കാൻ ടിവികെയ്ക്ക് സാധിച്ചു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ കോട്ടയായ പടിഞ്ഞാറൻ തമിഴ്‌നാട്ടിലും വടക്കൻ തമിഴ്‌നാട്ടിലും എഐഎഡിഎംകെ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും സംസ്ഥാനാടിസ്ഥാനത്തിൽ ടിവികെ കരുത്തുകാട്ടുകയാണ്.

ടിവികെയുടെ ഈ മുന്നേറ്റം ഡിഎംകെ, എഐഎഡിഎംകെ എന്നീ ദ്രാവിഡ പാർട്ടികളുടെ വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കിയതായാണ് വോട്ട് വിഹിതം വ്യക്തമാക്കുന്നത്. 32 ശതമാനം വോട്ട് വിഹിതത്തോടെ ഡിഎംകെ സഖ്യത്തിനൊപ്പമാണ് നിലവിൽ വിജയ്‌യുടെ പാർട്ടി. എഐഎഡിഎംകെ സഖ്യത്തിന് 30 ശതമാനം വോട്ട് വിഹിതമുണ്ട്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. നിലവിലെ ട്രെൻഡുകൾ തുടരുകയാണെങ്കിൽ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ മാറാനുള്ള സാധ്യതയുണ്ട്. തമിഴകം ഉറ്റുനോക്കുന്ന ഈ തെരഞ്ഞെടുപ്പ് ഫലം ദ്രാവിഡ രാഷ്ട്രീയത്തിലെ പുതിയൊരു യുഗപ്പിറവിക്കാണോ സാക്ഷ്യം വഹിക്കുന്നതെന്ന് വരും മണിക്കൂറുകളിൽ വ്യക്തമാകും.