വികാസ് ദുബെ കൊല്ലപ്പെട്ട സംഭവം: ജുഡീഷ്യൽ അന്വേഷണ സമിതി പുനസംഘടിപ്പിച്ചു
അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി ശശികാന്ത് അഗർവാൾ, ഉത്തർപ്രദേശ് പൊലീസ് മുൻ മേധാവി കെഎൽ ഗുപ്ത എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ
ലഖ്‌നൗ: ഗുണ്ടാ നേതാവ് വികാസ് ദുബെയുടെ ഏറ്റുമുട്ടൽ കൊലപാതകം അന്വേഷിക്കുന്ന ജുഡീഷ്യൽ അന്വേഷണ സമിതിയെ പുനസംഘടിപ്പിച്ചു. സുപ്രീംകോടതി റിട്ടയേർഡ് ജഡ്ജി ബിഎസ് ചൗഹാനെ അന്വേഷണ സമിതിയുടെ അധ്യക്ഷനായി നിയമിച്ചു. അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി ശശികാന്ത് അഗർവാൾ, ഉത്തർപ്രദേശ് പൊലീസ് മുൻ മേധാവി കെഎൽ ഗുപ്ത എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ജസ്റ്റിസ് ശശികാന്ത് അഗര്‍വാളിനെ മാത്രമാണ് നേരത്തെ അന്വേഷണത്തിനായി യു.പി സര്‍ക്കാര്‍ നിയമിച്ചിരുന്നത്. ഇത് പുനസംഘടിപ്പിക്കാൻ യു.പി. സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് റിട്ട ജഡ്ജിയെയും മുൻ ഡിജിപിയെയും സമിതിയിൽ ഉൾപ്പെടുത്തിയത്. ഒരാഴ്‌ചക്കുള്ളിൽ കമ്മീഷൻ അന്വേഷണം ആരംഭിക്കണം. രണ്ട് മാസത്തിനകം സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതി ഉത്തരവിട്ടിരുന്നു. 65 കേസുകളിൽ പ്രതിയായിരുന്ന ദുബെക്ക് പല കേസുകളിലും എങ്ങിനെയാണ് ജാമ്യം കിട്ടിയതെന്നും കമ്മീഷൻ അന്വേഷിക്കും.