ഹിപ്നോട്ടിസമെന്ന് പറഞ്ഞ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചുവെന്ന 35കാരിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. വിഐപി ജ്യോത്സ്യൻ എന്നറിയപ്പെട്ടിരുന്ന ഖരാത്ത് ക്യാപ്റ്റൻ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. യുവതിയുടെ പരാതിയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

മുംബൈ: ആൾദൈവത്തിന്‍റെ അറസ്റ്റ് ഉണ്ടാക്കിയ രാഷ്ട്രീയ വിവാദം മഹാരാഷ്ടയിൽ കത്തിപ്പടരുകയാണ്. ലൈംഗിക പീഡന കേസിൽ നാസിക് സ്വദേശി അശോക് ഖരാത്ത് എന്ന 67കാരനെ കഴിഞ്ഞ 19നാണ് അറസ്റ്റ് ചെയ്തത്. ഹിപ്നോട്ടിസമെന്ന് പറഞ്ഞ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചുവെന്ന 35കാരിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. വിഐപി ജ്യോത്സ്യൻ എന്നറിയപ്പെട്ടിരുന്ന ഖരാത്ത് ക്യാപ്റ്റൻ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. യുവതിയുടെ പരാതിയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 

പ്രതിയുടെ ഓഫീസിനുള്ളിൽ രഹസ്യ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിൽ നിന്ന് ഇയാളെ കാണാനെത്തുന്ന സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വിഡിയോകൾ പൊലീസിന് കിട്ടി. അറസ്റ്റിന് പിന്നാലെ ഇയാളുമായി ബന്ധമുള്ള ഉന്നത രാഷ്ട്രീയനേതാക്കളുടെ പേരുകളും പുറത്ത് വന്നു. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്ഐടിയുടെ അന്വേഷണത്തിലാണ് 150ലേറെ സ്ത്രീകളെ ചൂഷണം ചെയ്തതായി കണ്ടെത്തിയത്. ഖരാത്തിന്റെ ഓഫീസ് പൂട്ടി സീൽ ചെയ്തു. മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. 

ഉന്നത രാഷ്ട്രീയ ബന്ധം പുറത്ത്

ഇതിനിടെ എൻസിപി അജിത്പവാർ വിഭാഗം നേതാവും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയുമായിരുന്ന രൂപാലി ചകങ്കർ, മുൻമന്ത്രിയും ശിവസേന നേതാവുമായ ദീപക് കെസാർക്കർ എന്നിവർക്ക് ഖരാത്തുമായുള്ള ബന്ധം പുറത്ത് വന്നു. പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനവും പാർട്ടിയിലെ സ്ഥാനങ്ങളും രൂപാലി രാജിവച്ചു. എന്നാൽ ഇവരെ ചോദ്യം ചെയ്യാൻ നോട്ടീസ് എസ്ഐടി നൽകിയെങ്കിലും ഇവർ ഹാജരായില്ല. അശോക് ഖരാത്തിന്‍റെ ട്രസ്റ്റിൽ ഇവരും അംഗമാണ്. നിലവിൽ ഏഴ് പീഡനകേസും രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുമാണ് അശോക ഖരാത്തിനെതിരെ എടുത്തിരിക്കുന്നത്. പുതിയ പരാതികൾ ദിവസവും വരുന്നുവെന്ന് പൊലീസ് പറയുന്നു.

YouTube video player