അതിര്‍ത്തികളില്‍ കനത്ത ജാഗ്രത. അതിർത്തി ഗ്രാമങ്ങളിൽ ഭീകരർക്ക് സഹായം നൽകരുതെന്ന നിർദേശം പൊലീസ് വിളംബരം ചെയ്തു.
ദില്ലി: ജമ്മുകശ്മീർ അതിർത്തിയിൽ യുദ്ധസമാന സാഹചര്യ നിലനിൽക്കെ വടക്കൻ കശ്മീർ അടക്കം കനത്ത ജാഗ്രത. അതിർത്തി ഗ്രാമങ്ങളിൽ ഭീകരർക്ക് സഹായം നൽകരുതെന്ന നിർദേശം പൊലീസ് വിളംബരം ചെയ്തു. അതേസമയം, നാളെ നടക്കാനിരിക്കുന്ന മോക് ഡ്രിലിനായുള്ള സജ്ജീകരണങ്ങൾ കശ്മീരിൽ തുടങ്ങി. പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു.
ഇന്ത്യ പാകിസ്ഥാൻ സംഘർഷ സാധ്യത ഉയരവെ അടിയന്തര സാഹചര്യം നേരിടാനാണ് മോക്ഡ്രിൽ. ആഭ്യന്തരമന്ത്രാലയത്തിൽ നടന്ന യോഗത്തിലാണ് ഇന്നും നാളെയുമായി ദേശവ്യാപകമായി മോക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്.ആകാശമാർഗ്ഗമുള്ള ആക്രമണം തടയാൻ എയർ സൈറൻ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൗകര്യം, രാത്രി ലൈറ്റണച്ചുള്ള ബ്ലാക്ക് ഔട്ട് ഡ്രിൽ തുടങ്ങി പത്ത് നിർദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നല്‍കിയത്. കാർഗിൽ യുദ്ധകാലത്ത് പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിർദ്ദേശം ഇല്ലായിരുന്നു. തീര സംസ്ഥാനങ്ങളും പടിഞ്ഞാറൻ അതിർത്തിയിലെ സംസ്ഥാനങ്ങളും ഇവ നടപ്പാക്കണം എന്നാണ് നിർദ്ദേശം. ദില്ലി അടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിൽ തയ്യാറെടുപ്പ് കേന്ദ്രം നേരിട്ട് നിരീക്ഷിക്കും.
കേരളത്തിലും മോക് ഡ്രിൽ നടത്തും. നാളെ വൈകീട്ട് നാല് മണിക്കാവും മോക് ഡ്രിൽ. എല്ലാ ജില്ലകളിലും മോക് ഡ്രിൽ നടത്താനാണ് സാധ്യത. ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായാതിനാൽ മോക് ഡ്രിൽ എവിടെ, എങ്ങനെ എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല. മോക് ഡ്രില്ലിൽ പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് കേന്ദ്ര നിർദ്ദേശങ്ങള്‍ ലഭിച്ചാൽ അത് വാർത്താ കുറിപ്പായി പുറത്തിറക്കുമെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. ജില്ലാ കളക്ടർമാർക്കാണ് ഏകോപന ചുമതല. പൊലീസ്-ഫയർ ഉദ്യോഗസ്ഥർ ജില്ലാ ഭരണകൂടത്തെ സഹായിക്കാനാണ് നിർദ്ദേശം.


