പുനലൂർ ഏറ്റെടുത്താലുള്ള ജയ സാധ്യതയിലും കോൺഗ്രസിൽ ചർച്ചകൾ നടക്കുന്നു. ചടയമംഗലം സീറ്റ് മുസ്ലിം ലീഗിന് ലഭിക്കുമെങ്കിൽ ജില്ലാ ജനറൽ സെക്രട്ടി സുൽഫിക്കർ സലാം മത്സരിക്കും.

കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും യുഡിഎഫിൽ മണ്ഡല, സ്ഥാനാർത്ഥി നിർണയത്തിൽ ഒത്തുതീർപ്പായില്ല. പുനലൂർ മണ്ഡല മാറ്റം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് മുസ്ലീം ലീഗ്. പുനലൂരിന് പകരം ചടയമംഗലം വേണമെന്നാണ് ലീഗ് മുന്നോട്ട് വെക്കുന്ന ആവശ്യം. എന്നാൽ ചടയമംഗലം വിട്ടു നൽകുന്നതിൽ കോൺഗ്രസിൽ ചർച്ച തുടരുകയാണ്. പുനലൂർ ഏറ്റെടുത്താലുള്ള ജയ സാധ്യതയിലും കോൺഗ്രസിൽ ചർച്ചകൾ നടക്കുന്നു. ചടയമംഗലം സീറ്റ് മുസ്ലിം ലീഗിന് ലഭിക്കുമെങ്കിൽ ജില്ലാ ജനറൽ സെക്രട്ടി സുൽഫിക്കർ സലാം മത്സരിക്കും. തുടർച്ചയായി പരാജയപ്പെടുന്ന പുനലൂർ വേണ്ടെന്നാണ് ലീഗ് ചൂണ്ടിക്കാട്ടുന്നത്. ആദ്യം ഇരവിപുരം ആവശ്യപ്പെട്ടിരുന്നെങ്കിലും ആർഎസ്പി വിട്ടു നൽകിയില്ല. ഇതോടെയാണ് ചടയമംഗലമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ച് നിൽക്കുന്നത്. 

അതേ സമയം, യുഡിഎഫിൽ സീറ്റ് വിഭജനം നീളുന്നതിൽ ഘടകകക്ഷികള്‍ അതൃപ്തിയിലാണ്. ചർച്ചകൾ വേഗത്തിലാക്കാൻ മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. യു ഡി എഫിലെ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമാകാത്തത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടക്കം നീളുന്നതിന് കാരണമാവുകയാണ്. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ഇന്നും നിര്‍ണായക ചര്‍ച്ച നടക്കും. നാൽപതിനും അന്‍പതിനും ഇടയിൽ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതുവരെ 36 സീറ്റുകളിൽ മാത്രമാണ് ഒറ്റപേരിലേക്ക് എത്തിയത്. ബുധനാഴ്ചയോടെ പ്രഖ്യാപനം പൂർത്തിയാക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. 

കേരള കോൺഗ്രസ് ജോസഫ് വിഭാഗമായുള്ള വിഭജന ചർച്ച കോൺഗ്രസിന് കീറാമുട്ടിയായി ഇപ്പോഴും തുടരുകയാണ്. ഇന്നലെ വൈകി ആലുവ പാലസിൽ പി.ജെ.ജോസഫ്, മോൻസ് ജോസഫ് അടക്കമുള്ള നേതാക്കളുമായി വി ഡി സതീശൻ ചർച്ച നടത്തിയെങ്കിലും ധാരണയായില്ല.