ഡ്രോണിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്; കശ്മീരിലേക്ക് എത്തിച്ച ആയുധങ്ങൾ പിടിച്ചെടുത്തു
കുൽഗാമിൽ ഇന്നലെ കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങൾ കത്വയിൽ വെടി വച്ചിട്ട ഡ്രോണിൽ നിന്ന് കണ്ടെത്തിയവയുടെ സമാന മാതൃകയിലുള്ളതെന്ന് ജമ്മു കശ്മീർ പൊലീസിന്നെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ദില്ലി: അതിർത്തി കടന്നെത്തിയ ഡ്രോണിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുൽഗാമിൽ ഇന്നലെ കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങൾ കത്വയിൽ വെടി വച്ചിട്ട ഡ്രോണിൽ നിന്ന് കണ്ടെത്തിയവയുടെ സമാന മാതൃകയിലുള്ളതെന്ന് ജമ്മു കശ്മീർ പൊലീസിന്നെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തെക്കൻ കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആലി ഭായ് എന്ന ഭീകരനായി എത്തിച്ചതാണ് ആയുധങ്ങളെന്നും പൊലീസ് കണ്ടെത്തൽ.
അതിനിടെ, ജമ്മുകശ്മീരിലെ ശ്രീനഗറിൽ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലെ സാദിബലിലാണ് രാവിലെ ഏറ്റുമുട്ടലുണ്ടായത്.
ആയുധധാരികളായ മൂന്നു പേർ ഇവിടെ ഒരു വീട്ടിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ തുടങ്ങിയത്. ഇതോടെ ഭീകരർ വെടിവെക്കുകയായിരുന്നു. പ്രദേശത്ത് നേരത്തെ ആക്രമണങ്ങളിൽ പങ്കെടുത്തവരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു.
ഇതിനിടെ പൂഞ്ചിൽ രാവിലെ ആറുമണിയോടെ പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യം വച്ച് മോട്ടാര്‍ ഷെൽ ആക്രമണം നടത്തി. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ പാക് പ്രകോപനമുണ്ടായിരുന്നു. ഇന്നലെ ബാരാമുള്ളയിലെ റാപൂരില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാലു നാട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു.
Read Also: രാഷ്ട്രീയ തീരുമാനത്തിന് കാത്തിരിക്കേണ്ട: ചൈന പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം...