പശ്ചിമ ബംഗാളിൽ ഏഴാം ഘട്ടത്തിൽ മികച്ച പോളിംഗ്, 10 മണിവരെ 22 ശതമാനം
10 മണി വരെയുള്ള കണക്ക് പ്രകാരം 22 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്...
കൊൽക്കത്ത: കൊവിഡ് വ്യാപനത്തിനിടയിലും പശ്ചിം ബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 10 മണി വരെയുള്ള കണക്ക് പ്രകാരം 22 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം മുർഷിദാബാദിലെ ഒരു പോളിംഗ് ബൂത്തിലെ 220 പേരും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. തങ്ങളുടെ പ്രദേശത്ത് അവശ്യമായ മികച്ച റോഡ് , ലൈറ്റ് സംവിധാനങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ചാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത്.
കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ പ്രോട്ടോക്കോൾ പാലിച്ച് എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. അതേസമയം ചിലയിടങ്ങളിൽ നേരിയ സംഘർഷമുണ്ടായി. ബിജെപിയും സിർപിഎഫപും വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായി ടിഎംസി ആരോപിച്ചു.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭബാനിപൂരിലടക്കം 34 മണ്ഡലങ്ങളിലാണ് ഏഴാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍ ഘട്ടങ്ങളില്‍ അക്രമം നടന്ന പശ്ചാത്തലത്തില്‍ ഏഴാം ഘട്ടത്തിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 796 കമ്പനി കേന്ദ്രസേനയാണ് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. കൊവിഡ് സാഹചര്യത്തില്‍ റോഡ് ഷോക്കും റാലികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പ് കൂടിയാണിത്. സ്ഥാനാര്‍ത്ഥികള്‍ മരിച്ച സംസേര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് മെയ് 16ലേക്ക് മാറ്റിയിട്ടുണ്ട്.