ഒരുമിച്ച് ജീവിക്കാൻ യുവതിയും അമ്മാവനും ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി

പട്ന: വിവാഹം കഴിഞ്ഞ് 45ാം ദിവസം ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിൽ. 25 വയസ്സുകാരനായ പ്രിയാൻഷുവിനെ വെടിവച്ച് കൊന്ന കേസിലാണ് ഭാര്യ ഗുഞ്ച ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമിച്ച് ജീവിക്കാൻ യുവതിയും അമ്മാവനും ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിന് സമാനമായ സംഭവമാണ്, ബിഹാറിലെ ഔറംഗാബാദ് ജില്ലയിലുണ്ടായത്.

Add Asianetnews as a Preferred SourcegooglePreferred

ഗുഞ്ചാ ദേവിയും സ്വന്തം അമ്മാവനും കാമുകനുമായ ജീവൻ സിങും (55) ചേർന്ന് ഗൂഢാലോചന നടത്തിയാണ് 25കാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഗുഞ്ച ദേവിയെയും കൊലപാതകികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജീവൻ സിങ് ഒളിവിലാണെന്ന് എസ്പി അമരിഷ് രാഹുൽ പറഞ്ഞു.

ഗുഞ്ച ദേവിയും സ്വന്തം അമ്മാവനായ ജീവൻ സിങും പ്രണയത്തിലായിരുന്നുവെന്നും അവരുടെ കുടുംബങ്ങൾ ഈ ബന്ധത്തിന് എതിരായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഗുഞ്ച ദേവിയുടെ കുടുംബം രണ്ട് മാസം മുമ്പാണ് ബർവാൻ സ്വദേശിയായ പ്രിയാൻഷുവുമായി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. ജൂൺ 25-ന് പ്രിയാൻഷു സഹോദരിയെ കാണാൻ പോയി ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നവി നഗർ സ്റ്റേഷനിൽ നിന്നും വീട്ടിലേക്കുള്ള വഴിയിൽ രണ്ട് പേർ ചേർന്ന് ജീവൻ സിങിനെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് എസ്പി വിശദീകരിച്ചു.

പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഗുഞ്ച ദേവി ഗ്രാമത്തിൽ നിന്ന് പോവാൻ ശ്രമിച്ചു. ഇത് പ്രിയൻഷുവിന്റെ ബന്ധുക്കളിൽ സംശയമുണ്ടാക്കി. പൊലീസിനോട് ഇക്കാര്യം പറഞ്ഞു. ഗുഞ്ച ദേവിയുടെ കോൾ രേഖകൾ പരിശോധിച്ചപ്പോൾ അമ്മാവനെ നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തി. അമ്മാവൻ ഫോണിൽ വാടകക്കൊലയാളികളുമായി ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. തുടർന്നാണ് ഗുഞ്ച ദേവിയുടെയും രണ്ട് വാടകക്കൊലയാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ജീവൻ സിങിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പറഞ്ഞു.