ആൺകുട്ടിയ്ക്ക് ജന്മം നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തി മൻദീപിനെ ഭര്‍ത്താവ് നിരന്തരമായി ഉപദ്രവിച്ചിരുന്നുവെന്ന് പിതാവ്. തനിക്ക് പെൺകുഞ്ഞുങ്ങളെയല്ല ആൺ കുട്ടിയെയാണ് വേണ്ടതെന്ന് സന്ധു പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ലക്നൗ : ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ അമേരിക്കയിൽ യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ 30 കാരി മൻദീപ് കൗര്‍ ആണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിൽ യുവതി ആരോപിക്കുന്നു. ഭര്‍ത്താവിനെതിരെ മാത്രമല്ല,അയാളുടെ മാതാപിതാക്കൾക്കുമെതിരെയും ഗുരുതര ആരോപണങ്ങളാണ് മന്ദീപ് ഉന്നയിക്കുന്നത്. ഭര്‍ത്താവ് രഞ്‌ജോദ്ബീര്‍ സിങ് സന്ധു എട്ട് വര്‍ഷമായി പീഡിപ്പിക്കുകയാണെന്നാണ് ആരോപണം.
ആൺകുട്ടിയ്ക്ക് ജന്മം നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തി മൻദീപിനെ ഭര്‍ത്താവ് നിരന്തരമായി ഉപദ്രവിച്ചിരുന്നുവെന്ന് പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ പറഞ്ഞു. തനിക്ക് പെൺകുഞ്ഞുങ്ങളെയല്ല ആൺ കുട്ടിയെയാണ് വേണ്ടതെന്ന് സന്ധു പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. മാത്രമല്ല, തന്നെ ഉപദ്രവിക്കുന്നുവെന്ന് മൻദീപ് പറയുന്ന വീഡിയോ ഇവരുടെ ബന്ധുക്കളും പുറത്തുവിട്ടു.
എട്ട് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് ആറും നാലും വയസ്സുള്ള രണ്ട് പെൺകുട്ടികളുമുണ്ട്. വര്‍ഷങ്ങളായി സന്ധുവിന് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് മൻദീപ് ആരോപിച്ചു. മാത്രമല്ല, രണ്ട് പെൺമക്കളെയും വളര്‍ത്താൻ മാര്‍ഗമില്ലാത്തതുകൊണ്ടാണ് സഹിക്കുന്നതെന്നും ഇവര്‍ വീഡിയോയിൽ പറയുന്നു.
സന്ധു ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതിന്റെയും ഇത് കണ്ട് രണ്ട് പെൺമക്കളും കരയുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മക്കളെ വളര്‍ത്താൻ 50 ലക്ഷം രൂപയാണ് സന്ധു ആവശ്യപ്പെട്ടതെന്ന് മൻദീപിന്റെ ബന്ധുക്കൾ ആരോപിച്ചു. മൻദീപിന്റെ പിതാവ് ജസ്പാഷ സിംഘ് മകളുടെ ഭര്‍ത്താവിനെതിരെ പരാതി നൽകി. സന്ധുവിന്റെ മാതാപിതാക്കൾക്കെതിരെയും പരാതിയിൽ പറയുന്നുണ്ട്. മകളെ ഉപദ്രവിച്ചിരുന്ന കാര്യം ഭര്‍തൃവീട്ടുകാര്‍ക്കും അറിയാമായിരുന്നുവെന്ന് ജസ്പാൽ ആരോപിച്ചു. അമേരിക്കയിലുള്ള ബന്ധുക്കൾ അവിടുത്തെ പൊലീസുമായി ബന്ധപ്പെട്ടെന്നും ഇന്ത്യൻ സര്‍ക്കാരിനോട് സഹായം തേടിയിട്ടുണ്ടെന്നും മകളെ നഷ്ടപ്പെട്ട പിതാവ് പറഞ്ഞു.
